കണ്ണൂർ: അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട് സംഘം. വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് സംഘം തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്യൂണിസ്റ്റ് ഭീകരർ തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്തത്. തിരിച്ചും സംഘം വെടിയുതിർത്തെങ്കിലും ഭീകരരെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് സംഘം രാപ്പകൽ തിരച്ചിൽ ശക്തമാക്കിയത്. കമ്യൂണിസ്റ്റ് ഭീകരർ ഉപയോഗിച്ചിരുന്ന രണ്ട് തോക്കുകൾ സംഘം കണ്ടെടുത്തിട്ടുണ്ട്. വനത്തിനുള്ളിൽ നിന്ന് ഭീകരർ പുറത്തേക്ക് കടക്കാതിരിക്കാനായി അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കുകയും കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തു.
ഞെട്ടിത്തോട് വനമേഖലയിൽ ഭീകരർ ചെറിയ ഷെഡുകൾ നിർമ്മിച്ച് താമസിച്ചതായും ഭക്ഷണം പാകം ചെയ്തതായും കണ്ടെത്തിയിരുന്നു. എട്ടോളം കമ്യൂണിസ്റ്റ് ഭീകരർ വനത്തിനുള്ളിലുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസവും വനത്തിനുള്ളിൽ വെടിയൊച്ച കേട്ടതായി പരിസരവാസികൾ പറഞ്ഞു.