ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യെഹുദിത് വെയ്സ് എന്ന 65കാരിയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണവാർത്ത ഇവരുടെ കുടുംബത്തെ അറിയിച്ചുവെന്നും, മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി.
ഗാസ അതിർത്തിക്ക് സമീപമുള്ള ബിയേരിയിലെ നീട്ടിൽ നിന്നാണ് വെയ്സിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. സ്തനാർബുദത്തെ തുടർന്നുള്ള ചികിത്സയിലായിരുന്നു ഇവരെന്ന് കുടുംബം പറയുന്നു. വെയ്സിന്റെ ഭർത്താവ് ഷമുലിക്ക് ഒക്ടോബർ ഏഴിന് ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം വെയ്സ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐഡിഎഫ് പുറത്ത് വിട്ടിട്ടില്ല.
240ഓളം പേരെയാണ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയത്. ഇതിൽ നാല് പേരെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. അൽ ഷിഫ ആശുപത്രിയെ ഹമാസ് അവരുടെ കമാൻഡ് സെന്ററായി ഉപയോഗിക്കുകയാണെന്ന ആരോപണം നേരത്തെയും ഇസ്രായേൽ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.