തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയേഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ 20 ലേറെ പേർ അടങ്ങുന്ന സംഘമാണ് ക്ലാസ്സ് മുറിയിൽ കയറി മർദ്ദിച്ചത്. കേസിനാസ്പദമായ സംഭവം നവംബർ 14 നാണ് നടന്നത്. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദ്ദനമേറ്റത്.
പ്രിൻസിപ്പലിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ എബിൻ, ആദിത്യൻ, അനന്ദു, കിരൺ എന്നിവരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ ആണ് കണ്ടാലറിയാവുന്ന20ഓളം പേർക്കെതിരെ കൂടെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്.
അനൂപിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളിപ്പോൾ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികളെല്ലാം എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണെന്നാണ് വിവരം. രാഷ്ട്രീയ ഭീഷണി ഭയന്ന് അനൂപിന്റെ കുടുംബം ഇതുവരെയും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.