ന്യൂഡൽഹി: ഭാരതത്തെ ആത്മനിർഭരമാക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിലേക്ക് (പിഎൽഐ) കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി. 27 കമ്പ്യൂട്ടർ ഹാർഡ് വെയർ കമ്പനികൾക്ക് രാജ്യത്ത് ഉത്പാദനം നടത്താനുള്ള അനുമതി നൽകിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കി ഉയർത്തുകയാണ് പരമപ്രധാനമായ ലക്ഷ്യം.
പിഎൽഐ പദ്ധതിക്ക് കീഴിൽ ഡെൽ, എച്ച്പി, ഫോക്‌സ്‌കോൺ, ലെനോവോ എന്നിവയുൾപ്പെടെ 27 കമ്പനികളുടെ അപേക്ഷയാണ് ഐടി മന്ത്രാലയം അംഗീകരിച്ചത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ , സെർവറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇന്ത്യ വൻശക്തിയാകുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഈ കമ്പനികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
23 കമ്പനികൾ നിലവിൽ ഉത്പാദനം ആരംഭിക്കാൻ സജ്ജമാണെന്നും മറ്റ് നാല് കമ്പനികൾ വരുന്ന 90 ദിവസത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. ഏകദേശം 3,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കമ്പനികൾ വഴി
50,000 പേർക്ക് നേരിട്ടും ഒന്നര ലക്ഷത്തോളം പേർക്ക് നേരിട്ടല്ലാതെയും തൊഴിൽ ലഭിക്കും.
ഡെൽ, ഫോക്‌സ്‌കോൺ, എച്ച്‌പി, ലെനോവോ, ഫ്‌ലെക്‌സ്‌ട്രോണിക്‌സ്, VVDL, റൈസിംഗ് സ്റ്റാർസ് ഹൈ-ടെക്, ഇന്ത്യ സെയിൽസ്, പാഡ്‌ജെറ്റ് ഇലക്‌ട്രോണിക്‌സ്, SOJO, VVDN, ഗുഡ്‌വർത്ത് ഇലക്‌ട്രോണിക്‌സ്, നിയോലിങ്ക് ടെലി കമ്മ്യൂണിക്കേഷൻസ്, സിർമ നെറ്റ്‌വെബ്‌സ്, ഭാഗ് നെറ്റിവെബ്‌സ് ടെക്‌നോളജീസ്, ജെനസ് ഇലക്‌ട്രോടെക്, സഹസ്ര, ഹാങ്‌സൈൻ, റയറ്റ് ലാബ്‌സ്, സ്‌മൈൽ, മെഗാ നെറ്റ്‌വർക്കുകൾ, പ്ലമേജ് സൊല്യൂഷൻസ്, എച്ച്എൽബിഎസ് ടെക്, പനാഷെ ഡിജിലൈഫ്, ആർഡിപി വർക്ക്സ്റ്റേഷനുകൾ, കെയ്ൻസ്, ഐഎൻപി ടെക്നോളജീസ്, ഒപ്റ്റിമസ്, ഐടിഐ, സാൻക്രാഫ്റ്റ് എന്നീ കമ്പനികളാണ് പിഎൽഐ സ്‌കീമിന് കീഴിലുള്ള അംഗീകൃത കമ്പനികൾ. ബാക്കിയുള്ള അപേക്ഷകൾ സർക്കാർ വിലയിരുത്തി വരികയാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.