ന്യൂഡൽഹി: പാകിസ്താൻ ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ പ്രധാനിയായ 8-ാമത്തെ പ്രതിയെയും പിടിച്ചതായി എൻഐഎ. ജമ്മു-കശ്മീരിൽ നടത്തിയ അന്വേഷണത്തിലാണ് സക്കീർ ഹുസൈൻ എന്ന 22-കാരൻ പിടിയിലായത്. ഡ്രോൺ വഴിയാണ് ഇയാൾ ഭീകരർക്ക് ആയുധങ്ങൾ നൽകിയിരുന്നതെന്നും ഇതിനു മുമ്പ് മറ്റ് ഏഴു പേരെ അറസ്റ്റ് ചെയ്തതായും എൻഐഎ അറിയിച്ചു.
കഴിഞ്ഞ വർഷമാണ് പാക്- ഭീകരരെ സഹായിച്ച ഏഴുപേരെ ജമ്മു-കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഭീകരപ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത എട്ടാമത്തെ പ്രതിയും പിടിയിലായിരിക്കുന്നത്. പാകിസ്താൻ ഭീകരൻ സജ്ജാദ് ഗുലിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡ്രോണുകൾ വഴി ആയുധങ്ങൾ ഭീകരർക്ക് എത്തിച്ചു നൽകുകയും ഇവരെ ഭീരകരാക്രമണങ്ങൾക്കായി സജ്ജമാക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് സഹായിച്ചതിൽ അറസ്റ്റിലായവർക്കെതിരെ കേസ് എടുത്തതായി എൻഐഎ അറിയിച്ചു.