വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടയിൽ പിടികൂടിയ കമ്മ്യൂണിസ്റ്റ് ഭീകരരെ റിമാൻഡ് ചെയ്തു. പത്തു ദിവസത്തെ കസ്റ്റഡി അവധിക്ക് ശേഷമാണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡ് ചെയ്ത് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പെരിയ ചപ്പാരത്ത് തണ്ടർബോൾട്ടും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. അഞ്ചംഗ സംഘമാണ് പെരിയയിലെത്തിയത്. ഏറ്റുമുട്ടൽ നടക്കുന്നതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. 14 അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. 160 പോലീസുകാരെ ഇവിടേക്ക് വിന്യസിച്ചു.