തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ച സംഭവത്തിൽ കൗതുകകരമായ വഴിത്തിരിവ്. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ സിനിമാ താരത്തിന്റെ പേരിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായി പോലീസ് കണ്ടെത്തി. തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് അജിത്തിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ചേർത്ത വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ അജിത്തിന്റെ പേരിൽ നിർമ്മിച്ച കാർഡ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാർഡുകൾ നിർമ്മിച്ച ശേഷം പലർക്കായി വാട്‌സ്ആപ്പ് മുഖേനെ പ്രതികൾ അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് നടത്തിയ യൂത്ത് കോൺഗ്രസിന്റെ കേന്ദ്ര അതോറിറ്റി സർവർ വിവരങ്ങൾ പുറത്തു വിട്ടാൽ മാത്രമേ സാധിക്കുകയുള്ളു. ഇതിനായി പോലീസ് നോട്ടീസ് നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് പറഞ്ഞു.
ഏകദേശം രണ്ട് ലക്ഷത്തോളം കാർഡുകളാണ് തിരഞ്ഞെടുപ്പ് പ്രക്രിയക്കായി നിർമ്മിച്ച സോഫ്റ്റ് വെയർ റിജക്ട് ചെയ്തതായി കണ്ടെത്തിയത്. അതിൽ അജിത്തുൾപ്പെടെയുള്ള വേറെയും താരങ്ങളുടെ പേരിലുള്ള കാർഡുകളും ഉള്ളതായാണ് വിവരം. ഇതിൽ പോലീസിന്റെ സൈബർ വിഭാഗം പിശോധന നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തരാണ് ഇവർ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് ഇവർ. ഫെനി, ബിനിൽ ബിനു, വികാസ് എന്നിവരെ തിരുവനന്തപുരത്ത് നിന്നും അഭി വിക്രമിനെ പത്തനംതിട്ടയിൽ വച്ചുമാണ് കസ്റ്റഡിയിലെടുത്തത്.