കോട്ടയം: ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ നടക്കുന്ന ഗ്ലാസ് മേൽക്കുര നിർമ്മാണം അശാസ്ത്രീയവും ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. ദേവസ്വം ബോർഡിന്റെ നിർദ്ദേശാനുസരണമാണ് ഗ്ലാസ് മേൽക്കുരയുടെ നിർമ്മാണം നടക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു നിർമ്മാണ പ്രവർത്തനങ്ങളും വാസ്തുശാസ്ത്ര പ്രകാരമായിരിക്കണം . പതിനെട്ടാംപടിയ കാഴ്ച മറയ്‌ക്കുന്ന രീതിലാണ് നിലവിലുള്ള നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ക്ഷേത്ര മതിലിനോട് ചേർന്ന് കൂറ്റൻ കൽത്തൂണുകൾ കെട്ടിപ്പൊക്കുന്നത് ക്ഷേത്രത്തിന്റെ വാസ്തു ശാസ്ത്ര പ്രകാരം തെറ്റാണ്. ക്ഷേത്രത്തിന്റെ വാസ്തു അളവിൽ മാറ്റവരുത്തത് ദോഷകരമായി മാറും.
ക്ഷേത്രത്തിലെ ഏതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഭേദഗതികളും ദേവഹിതം അനുസരിച്ചാണ് നടത്തേണ്ടത്. ശബരിമലയിൽ പതിനെട്ടാംപടിക്ക് രണ്ടാം പ്രതിഷ്ഠാ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്. അതിനാൽ ഇതൊന്നും കണക്കിലെടുക്കാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ല. സാമ്പത്തിക ലാഭവും, കുത്സിത താല്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ശബരിമലയിലെ നിർമ്മാണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.