ലക്‌നൗ: ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രവാചകനിന്ദ ആരോപിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. യുണൈറ്റഡ് കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ലരേബ് ഹാഷ്മി (20) ആണ് പിടിയിലായത്. പ്രയാഗ്‌രാജ് സ്വദേശിയായ ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമ്മക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെ ചൊല്ലി പ്രതിയും ബസ് കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ലരേബ് ഹാഷ്മി കണ്ടക്ടറേ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോയും ചിത്രീകരിച്ച പ്രതി സംഭവത്തിനു ശേഷം കോളേജിലേക്ക് ഓടി കയറി. കോളേജിനുള്ളിൽ വെച്ച് സ്വന്തം വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
ഈ വീഡിയോയിലാണ് പ്രതി കുറ്റം ഏറ്റുപറയുന്നതും അക്രമത്തിനിരയായ കണ്ടക്ടർക്കെതിരെ മതനിന്ദ ആരോപിക്കുന്നതും. ടിക്കറ്റ് തർക്കം പറയാതെ മുഹമ്മദ് നബിയെ നിന്ദിച്ചതിനാണ് യുവാവ് ബസ് കണ്ടക്ടറെ വെട്ടിപരിക്കേൽപ്പിച്ചത് എന്നാണ് യുവാവ് പറയുന്നത്. കണ്ടക്ടറെ വെട്ടിയ ആയുധം ഉയർത്തിക്കാണിച്ച് ഇയാൾ മതകീയമുദ്രാവാക്യം വിളിക്കുന്നതും കാണാം.
ആക്രമണത്തിൽ കണ്ടക്ടറിന്റെ കഴുത്തിലും മറ്റു ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം പ്രയാഗ്‌രാജ് പോലീസ് ഹാഷ്മിയെ കോളേജിനുള്ളിൽ നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാൻ കൊണ്ടുപോയപ്പോൾ, അയാൾ പോലീസുകാർക്ക് നേരെ വെടിയുതിർത്തു . എന്നാൽ, പോലീസ് തിരികെ വെടിവെച്ചപ്പോൾ അക്രമിയുടെ കാലിന് വെടിയേറ്റു . പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുവാവിനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.