ന്യൂഡൽഹി: മുംബൈ നഗരത്തെ രക്തക്കളമാക്കിയ ഇസ്ലാമിക ഭീകരതയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒന്നരപതിറ്റാണ്ട്. ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” നവംബർ 26.. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തർക്കും ശ്രദ്ധാഞ്ജലികൾ.. ഭീകരരിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ഓരോ ധീരജവാന്മാർക്കും പ്രണാമം..
ഈ ദിനം നമുക്കൊരിക്കലും മറക്കാൻ കഴിയില്ല.. നമ്മുടെ രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിവസമാണ് ഇന്ന്.. മുംബൈ നഗരത്തെയും രാജ്യത്തെ മുഴുവനും ഭീകരർ വിറപ്പിച്ച ദിനം. ആ ഭീകരാക്രമണത്തിൽ നിന്നും ഇന്ന് നാം കരകയറി. അത് ഭാരതത്തിന്റെ കഴിവ് തന്നെയാണ്. എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി ഭീകരതയെ അടിച്ചമർത്താൻ നമുക്കിന്ന് സാധിക്കുന്നു.” ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനായിരുന്നു 2008 നവംബറിൽ മുംബൈ സാക്ഷ്യം വഹിച്ചത്. ലഷ്കർ ഭീകരരുടെ ആക്രമണത്തിൽ 160ലധികം പേർ കൊല്ലപ്പെട്ടു. 600-ലധികം പേർക്ക് പരിക്കേറ്റു. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ കിടുകിടെ വിറപ്പിച്ച വിജയ് സലാസ്കർ, സമർത്ഥനായ പോലീസ് ഓഫീസറും ഭീകര വിരുദ്ധ സേന തലവനുമായിരുന്ന ഹേമന്ത് കാർക്കറെ, കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന പോലീസ് കമ്മീഷണർ അശോക് കാംതെ, നാഷണൽ സെക്യൂരിറ്റി ഗാർഡിലെ മേജറായിരുന്ന സന്ദീപ് ഉണ്ണികൃഷ്ണൻ, ഹവിൽ ദാർ ഗജേന്ദർ സിംഗ്, മരണം കീഴടക്കുന്നതിനു മുൻപേ അജ്മൽ കസബിനെ കീഴടക്കിയ തുക്കാറാം ഓംബ്ലേ തുടങ്ങിയ കർമ്മ ധീരരുടെ കനത്ത നഷ്ടങ്ങളാണ് 2008 നവംബറിലെ അവസാന ആഴ്ച രാജ്യത്തിന് സമ്മാനിച്ചത്.