ടൊറന്റോ: കാനഡയിലെ മിസിസാഗയിലെ കാലിബാരി ക്ഷേത്രത്തിന് മുമ്പിൽ പ്രകടനവുമായി ഖലിസ്ഥാൻ ഭീകരവാദികൾ. ക്ഷേത്രത്തിന് മുന്നിൽ ഖലിസ്ഥാൻ പതാകയുമായി എത്തിയ ഇവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഖലിസ്ഥാൻ പതാക വീശുകയും ചെയ്തത്. ജൂണിൽ കാനഡയിലെ സറേയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന് നീതി ലഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യയാണെന്നും ഖലിസ്ഥാൻ ഭീകരർ പ്രതിഷേധത്തിനിടെ ആരോപണമുയർത്തി. കാലിബാരി ക്ഷേത്രത്തിന് മുന്നിൽ തടിച്ച് കൂടിയ പ്രതിഷേധക്കാർ നിജ്ജാറിന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടു.
ഖലിസ്ഥാൻ ഭീകരരുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്കെതിരെയും ക്ഷേത്രങ്ങൾക്കെതിരായ ആക്രമണവും സംബന്ധിച്ച ആശങ്കകൾ ഇന്ത്യ പലതവണ കനേഡിയൻ സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടികൾ സ്വീകരിക്കാൻ കനേഡിയൻ ഗവൺമെന്റ് തയ്യാറാകാതെ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളായിരുന്നു.