തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തി ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. നടപടിക്ക് ശേഷം റിപ്പോർട്ടും സമർപ്പിക്കേണ്ടതാണ്. ശബരിമല തീർത്ഥാടന കാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എംവിഡിയുടെ നടപടി.
കമ്പനി നിർമ്മിച്ച് നൽകിയതിന് പുറമേ ഡ്രൈവറുടെ കാഴ്ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിർദ്ദേശം. വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്ക്കേണ്ടത്. വാഹനങ്ങളിൽ രൂപമാറ്റംവരുത്തി സർവീസ് നടത്തിയാൽ നടപടിയെടുക്കുമെന്ന് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കമ്മീഷണർമാർക്ക് അറിയിപ്പ് നൽകാനും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് എംവിഡിയോട് പലതവണ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശബരിമലകാലത്ത് കൂടുതൽ ശ്രദ്ധ വേണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംവിഡി നടപടി കടുപ്പിക്കുന്നത്.