ഇൻഡോർ: നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെ 108 തവണ കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പേർ ചേർന്നായിരുന്നു ക്രൂരത. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഇൻഡോറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. തർക്കത്തിനിടെയാണ് കുട്ടികളുടെ ക്രൂരത. ശരീരത്തിൽ നിറയെ പാടുകളുമായി കുട്ടി കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. പിന്നാലെ സ്കൂൾ അധികൃതരുമായി സംസാരിച്ചെങ്കിലും അറിഞ്ഞില്ലെന്ന ഭാവത്തിലായിരുന്നു മാനേജ്മെന്റ് എന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിന് പിന്നാലെ റിപ്പോർട്ട് നൽകാൻ ശിശുക്ഷേമ സമിതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് സമിതി ചെയർപേഴ്സൺ പല്ലവി പോർവാൾ പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾ അക്രമാസക്തരാവാൻ കാരണമെന്താണെന്ന് കണ്ടത്തെണ്ടതാണ്. കുട്ടികളെയും രക്ഷിതാക്കളെയും കൗൺസിലിംഗിന് വിധേയരാക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.