ദീർഘദൂര ട്രെയിനുകളിൽ അംഗീകൃത കച്ചവടക്കാർക്ക് കച്ചവടം നടത്താൻ സുവർണാവസരമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിലാകും ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, പത്രമാസികകൾ, പുസ്തകങ്ങൾ, മൊബൈൽ/ലാപ്ടോപ്പ് ആക്സസറീസ്, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ സാധനങ്ങളുമായാണ് കച്ചവടക്കാർ വരിക.
വിവിധ റൂട്ടുകളിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലാണ് അംഗീകൃത കച്ചവടക്കാരുടെ സാന്നിധ്യം ഉണ്ടാവുക. 500-ഓളം കച്ചവക്കാർക്കാകും ട്രെയിനുകളിൽ ഇടം നൽകുകയെന്നാണ് വിവരം. മൂന്ന് വർഷത്തേക്കുള്ള ലൈസൻസാണ് തിരഞ്ഞെടുക്കുന്ന കച്ചവടക്കാർക്ക് നൽകുക. അംഗീകൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഈ മാറ്റത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മഹരാഷ്ട്രയിലെ 74 റെയിൽവേ സ്റ്റേഷനുകളിലായി ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാഗുകൾ, തുകൽ ഉൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, മുള ഉൽപന്നങ്ങൾ, കോലാപുരി ചെരുപ്പുകൾ, പഴവർഗങ്ങൾ, പപ്പടം, അച്ചാറുകൾ, അഗർബത്തി, സോപ്പ്, ഫിനൈൽ തുടങ്ങി നിരവധി സാധനങ്ങൾ ഈ സ്റ്റാളുകളിൽ നിന്ന് വാങ്ങാൻ കഴിയും.