തൻ ഉടൽ പകുത്ത് ഗംഗാനദി പശ്ചിമ വംഗഭൂമിയുടെ ദാഹം ശമിപ്പിച്ചു പായുന്നു അവിടെയവളെ ഹൂഗ്ലി എന്നാണ് വിളിക്കുക. അവളുടെ തടങ്ങളിലെ വനങ്ങൾ ഋതു ചൂടിയ കാലത്തെന്നോ മഹാകാളി വാർമുടിയിൽ കാട്ടുപൂക്കൾ തിരുകി ആ തീരത്തിരുന്നു പോൽ. അത് കാളിയുടെ കടവായി – കാളിഘട്ട്. കാടു തെളിച്ചു.നാടായി, നഗരമായി, മഹാനഗരമായി. കാളിഘട്ട് കൊൽക്കട്ടയായി മാറി. കൊൽക്കട്ടയുടെ കുതിപ്പിനും കിതപ്പിനും, തടങ്ങളെ കുളിരണിയിച്ചും പൂജ കൈക്കൊണ്ടും വിഴുപ്പലക്കിയുമൊഴുകുന്ന നീയാണ് സാക്ഷി.ഹൂഗ്ലി…
ആഖ്യായികകളിൽ നിന്ന് മനസ്സിൽ പകർത്തിയ കൊൽക്കട്ടയുടെ ചിത്രം ഹൗറയിലെ എന്റെ ആദ്യ പ്രഭാതത്തിൽ തന്നെ തിരുത്തി വരയ്‌ക്കേണ്ടി വന്നു. അറിയപ്പെടാത്ത കഥകൾ ഇനിയുമുണ്ട് ആ നഗരത്തിനു. നിഴൽചിത്രങ്ങളുടെ ഭാഷ്യങ്ങൾപോലെ നെല്ലും പതിരും തിരിയാത്ത കഥകൾ. പലനാൾ കഴിഞ്ഞ് ഹൗറയിൽ വീണ്ടും ഒരു പ്രഭാതം. ഇത്തവണ സന്ദർശനം രണ്ടു ദിവസത്തേക്കാക്കി ചുരുക്കി. ഹൂഗ്ലിയുടെ ഇരുകരയും ബന്ധിപ്പിക്കുന്ന ഉരുക്കുപാലം കടന്നു ബസിലൂടെ കാളിഘട്ടിലേക്കു യാത്ര ചെയ്യുമ്പോൾ കാലത്തിനൊത്തു കുതിക്കാൻ കഴിയാത്ത നഗരത്തിന്റെ ദൈന്യത അടയാളപ്പെടുത്തുന്ന ചില കാഴ്ചകളും കണ്ടു. ഹൗറയിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട് കാളിഘട്ടിലേക്ക്.
ബസ് സ്റ്റോപ്പിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള നടവഴിയുടെ പാർശ്വങ്ങൾ ഒരു ചെറിയ കമ്പോളമാണ്. നമ്മുടെ ഉദ്യാനങ്ങളിൽ നിന്ന് പടിയിറക്കിയ ചുവന്ന നാടൻ ചെമ്പരത്തി പൂക്കൾ വിപണി കയ്യേറിയിരിക്കുന്ന കാഴ്ച. ഇവിടെ അമ്മ ദൈവം ഉടലിലണിയാൻ ഇഷ്ടപ്പെടുന്നത് ചെമ്പരത്തിപ്പൂ മാലകളത്രേ. കാശ്മീരം, ചെമ്പട്ടുടയാട, കാളീരൂപങ്ങൾ, പൂജാ ദ്രവ്യങ്ങൾ അങ്ങനെ പലതും നിറയുന്ന കടകളുടെ നിര നടവഴിയുടെ ചെഞ്ചായമിട്ട പാർശ്വഭിത്തികൾ പോലാകുന്നു.
” ജീ…. ജീ….. ” എന്നു നീട്ടി വിളിച്ചുകൊണ്ടു ഒരു മധ്യവയസ്കൻ അരികിലേക്ക് വന്നു. സുഗമമായി ക്ഷേത്രദർശനം സാധ്യമാക്കുന്നതിനും പൂജകൾ നടത്തികൊടുക്കുന്നതിനും പ്രതിഫലേച്ഛയോടെ സഹായിക്കാൻ എത്തിയിരിക്കുകയാണ് ആ പാണ്ഡേ. അങ്ങനെയൊരു സഹായം നിരാകരിക്കുമ്പോഴും അയാൾക്ക് ഞാനൊരു ചെറുചിരി നൽകാതിരുന്നില്ല. ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി ഇങ്ങനെയുള്ള പാണ്ഡേകൾ ധാരാളമുണ്ട്. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ കവാടങ്ങൾ പലതുണ്ടിവിടെ. സന്ദർശകരുടെ തിരക്കനുസരിച്ചു, അക്കമിട്ട് ക്രമപ്പെടുത്തിയ കവാടങ്ങളിൽ ഓരോന്നിലൂടെ പ്രവേശനം അനുവദിക്കും.

മഹാകാളിയുടെ തിരുനട
ചതുരാകൃതിയിലുള്ള മൺചുവരുകൾക്ക് മുകളിൽ പുല്ലു മേഞ്ഞു കമാനാകൃതിയിൽ മേൽക്കൂര സ്ഥാപിച്ചുള്ള ഗൃഹ നിർമ്മാണ രീതി ബംഗാൾ ദേശക്കാർ പ്രാചീനകാലത്തുതന്നെ വികസിപ്പിച്ചെടുത്തിരുന്നു. കാലത്തിനു അനുസരിച്ചു സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ചുവരലങ്കാരങ്ങളും നിർമ്മാണ വസ്തുക്കളും പരിഷ്ക്കരിച്ചുകൊണ്ട് പ്രാചീനകാല ഗൃഹനിർമ്മാണ രീതിയിൽ നിന്ന് വിപുലീകരിച്ചെടുത്ത വാസ്തു വിദ്യയാണ് ബംഗാളിൽ വളരെ പ്രചാരമുള്ള ചാല വാസ്തു ശൈലി. വലിപ്പത്തിനും നിലകളുടെ എണ്ണത്തിനും അനുസരിച്ചു ദോ ചാല, ചാർ ചാല, ആട്ട് ചാല എന്നിങ്ങനെ നിർമ്മിതികൾ വർഗ്ഗീകരിച്ചിരിക്കുന്നു. കാളിഘട്ട് ക്ഷേത്രം ആട്ട് ചാല ഗണത്തിൽപ്പെടുന്നു.
ബംഗാളി ഭാഷയിലുള്ള കീർത്തനങ്ങൾ ആലപിച്ചു ദർശനത്തിന് കാത്തുനിൽക്കുന്നവർ, നടമന്ദിരത്തിലിരുന്നു തമിഴ് കീർത്തനങ്ങൾ ആലപിക്കുന്നവർ, ഭാരതത്തിന്റെ നാനാ ദിക്കിൽ നിന്നും പ്രതിദിനം ഇവിടെ തീർത്ഥാടകരെത്തുന്നു. ക്ഷേത്രവളപ്പിൽ പൗരോഹിത്യം ദക്ഷിണയുടെ ഭാരത്തിനനുസരിച്ചു തുലാഭാരത്തട്ടിൽ ഉയർന്നു താഴുമ്പോൾ, ദക്ഷിണാകാളിയുടെ തിരുമുന്നിലിരുന്നു പലമൊഴികളിലെ കീർത്തനസുമങ്ങളാൽ മാല്യങ്ങൾ തീർക്കുകയാണ് ഒരു ജനതതി. ഗർഭഗൃഹത്തിന്റെ മുൻവാതിലിനു പുറമേ വലതുവശത്തെ വാതിലിൽകൂടി ഞാൻ അകത്തേയ്‌ക്ക് പ്രവേശിച്ചു.

പുരിയിലെ ജഗന്നാഥ വിഗ്രഹത്തോട് വിദൂരസാമ്യമുള്ള ഒരപൂർവ്വ വിഗ്രഹമാണ് മഹാകാളിയുടേത്. വിശ്വകർമ്മാവാണ് വിഗ്രഹം നിർമ്മിച്ചതെന്നാണ് ഇവിടെയും വിശ്വാസം. കാർവർണ്ണത്തിലുള്ള തിരുമുഖത്ത് നയനത്രയം ചുവന്നിരിക്കുന്നു. ദന്തങ്ങൾക്ക് സ്വർണ കവചമുണ്ട്. പുറത്തേക്കു നീട്ടിയ സ്വർണ നാക്കു കണ്ഠ ദേശവും കടന്നു താഴേക്കു. ഹേമാവരണമുള്ള നാലു തൃക്കൈകളിൽ അഭയ വരദ മുദ്രകളും, വക്ര ഖഡ്ഗവും ശുംഭാസുര ശിരസ്സുമായി പീഠത്തിൽ ശയിക്കുന്ന ശിവരൂപത്തിന് മേൽ കാലൂന്നി നിൽക്കുന്ന ദക്ഷിണകാളികാ രൂപം. ദേവിയുടെ തിരുനാവു സ്വർണംപൂശി സമർപ്പിച്ചത് രാജാ ഇന്ദ്രചന്ദ്രസിംഹനായിരുന്നു. രാമനാരായണ സർക്കാർ ദേവിയെ സ്വർണ്ണക്കിരീടം അണിയിച്ചു. പാട്യാല രാജാവ് കാഞ്ചന നരമുണ്ഡ മാല ചാർത്തി. നേപ്പാള സൈന്യാധിപനൊരു സ്വർണ ഛത്രവും ചൂടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന ചെമ്പരത്തിപ്പൂമാല ഞാനും ദേവിക്കു ചാർത്തി.
” സമസ്ത പ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോര ഘോരം-
വിളിച്ചും മമാനന്ദദേശേ വസിച്ചും……. “
കാളിയുടെ കാൽചിലമ്പൊലിപോലെ ഞാനറിയാതെന്റെ നാവ് കൊട്ടിയുതിർത്തത് നാരായണഗുരുവിന്റെ ‘കാളീ നാടകം ‘. അവിടെ സമർപ്പിക്കപ്പെടുന്ന ബഹുഭാഷാ കീർത്തന മാലികയിലൊരു മലയാള ഗന്ധം കൂടി.ദേവീപാദങ്ങളിൽ നമസ്കാരം ചെയ്തു ഞാൻ ഗർഭഗൃഹത്തിന് പുറത്തിറങ്ങി.
ക്ഷേത്രവളപ്പിലെ ബലിപീഠത്തിനരുകിൽ ബലിമൃഗങ്ങളെ ഹാരമണിയിച്ചു കൂട്ടി നിർത്തിയിരിക്കുന്നു. കുരുതിക്ക് കളമൊരുങ്ങുന്നു, കുരവതാളം മുറുകുന്നു, കുലാചാരം തുടരുന്നു. കബന്ധങ്ങൾ തോലുരിച്ചു കഷ്ണമാക്കി വഴിപാട്ട്കാരന് നൽകാൻ ഇവിടെ ആളുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അധികവും ബലി നടത്താറുള്ളത്.
ശക്തിപീഠം
ക്ഷേത്ര മതിലിനോട് ചേർന്ന് തെക്കുകിഴക്കായാണ് ‘ കുണ്ഡ്പുകൂർ’ എന്നറിയപ്പെടുന്ന കാളിഘട്ടിലെ മുഖ്യതീർത്ഥം. കുളം എപ്പോഴും നിറഞ്ഞു കിടക്കും.നീരുറവകൾ ധാരാളം ഉള്ളതിനാൽ കുളം വറ്റിച്ചു ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളൊക്കെ ഇവിടെ വിഫലമായി തീർന്നു. ഭക്തജനങ്ങൾ ഈ കുളത്തിന് ഗംഗയോളം പവിത്രത നൽകുന്നുണ്ട്. ദാക്ഷായണിയുടെ ഭേദിക്കപ്പെട്ട ശരീരഭാഗങ്ങളിൽ നിന്ന് വലതുകാലിലെ പെരുവിരൽ ഒഴികെയുള്ള നാലു വിരലുകൾ പതിച്ചത് ഈ കുളത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാളികാപുരാണമനുസരിച്ചു നാല് പ്രധാന ശക്തിപീഠങ്ങളിൽ മുഖ ഖണ്ഡം പതിച്ച സ്ഥാനമായിട്ടാണ് കാളിഘട്ടിനെ കരുതുന്നത്. മറ്റു പാഠങ്ങളിലെല്ലാം വലതുകാലിലെ വിരലുകൾ എന്ന് തന്നെയാണ് പരാമർശം.
ബാബ ചൗരംഗി നാഥ്
കാളിഘട്ടിൽ ആദ്യമായി ദേവിയുപാസനയ്‌ക്ക് പീഠമൊരുക്കിയത് നാഥ സബ്രദായത്തിലെ പ്രസിദ്ധ യോഗിയായിരുന്ന ചൗരംഗി നാഥ് ആയിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഐതീഹ്യങ്ങൾ പലദിക്കിലും പലവിധത്തിൽ പ്രചാരം നേടിയിരുന്നു. ദേശവും കാലവും വ്യക്തികളുടെ നാമങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളതല്ലാതെ ഐതീഹ്യങ്ങളിലെ ഇതിവൃത്തമെല്ലാം ഒന്നു തന്നെ. ബംഗാളിലെ ദേവപാല രാജാവിന്റെ മകനായിരുന്നു ചതുരംഗി നാഥ്. വളരെ ചെറുപ്പത്തിൽ തന്നെ ചതുരംഗി നാഥിനു അമ്മയെ നഷ്ടപ്പെട്ടു. ദേവപാലൻ പുനർവിവാഹം ചെയ്ത റാണിയാകട്ടെ നവയൗവ്വനയുക്തനായി തീർന്ന ചൗരംഗിയിൽ അനുരാഗിണിയായി. ഇളയ റാണിയുടെ പ്രേമാഭ്യർത്ഥനകൾ പലകുറി നിരസിക്കപ്പെട്ടപ്പോൾ അവർക്ക് ചൗരംഗിയോടു കടുത്ത വിദ്വേഷമുടലെടുത്തു. ചൗരംഗി കാമപരവശനായി തന്നെ കടന്നു പിടിച്ചു എന്നൊരു നുണക്കഥയുമായി റാണി ദേവപാല രാജാവിനുമുന്നിലെത്തി. വിചാരണയ്‌ക്ക് നിൽക്കാതെ രാജാവ് സ്വപുത്രന്റെ കൈകാലുകൾ ഭേദിച്ചു കാട്ടിൽ തള്ളുവാൻ സൈന്യാധിപർക്ക് ആജ്ഞ നൽകി. കൈകാലുകൾ നഷ്ടപ്പെട്ടു കാട്ടിൽ കഴിഞ്ഞ കുമാരനു നവയോഗികളിൽ പ്രധാനികളായിരുന്ന ഗോരഖ്നാഥനും, മത്‍സ്യേന്ദ്ര നാഥനും നാഥ സംബ്രദായത്തിൽ ദീക്ഷയേകി. യോഗബലം കൊണ്ട് അദ്ദേഹം കൈകാലുകൾ വീണ്ടെടുത്തെന്നും മറിച്ച് അംഗ പരിമിതനായി ജീവിച്ചു അദ്ദേഹം ആ കുറവുകളെ അതിജീവിച്ചെന്നും രണ്ടു പക്ഷമുണ്ട്. അംഗങ്ങൾ നഷ്ടപ്പെട്ടശേഷമാണ് അദ്ദേഹം ചൗരംഗി എന്നു വിളിക്കപ്പെട്ടത്. പൂർവ്വാശ്രമ നാമങ്ങളിലും ഭിന്നാഭിപ്രായങ്ങളുണ്ട്. കാളിഘട്ടിൽ ദേവിയുടെ ഉപാസനാപീഠം സ്ഥാപിച്ചത് നാഥ സംബ്രദായത്തിലെ ഈ യോഗിവര്യനായിരുന്നതുകൊണ്ട് നാഥ സമ്പ്രദായം പിന്തുടരുന്നവർ ഈ സന്നിധിയെ ചുറ്റിപ്പറ്റി ധാരാളമുണ്ട്.
ചരിത്ര പഥങ്ങൾ
ശക്തിപീഠമെന്ന നിലയിൽ കാളിഘട്ടിനു ഭാരതമൊട്ടുക്കു പ്രസിദ്ധിയുണ്ടായിരുന്നെങ്കിലും 15 – 16 നൂറ്റാണ്ടു കാലം വരെ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തെ സരസിനരികിൽ ഒരു മൺകുടിലിൽ താമ്പൂലവും ചുട്ടമീനും ഇഷ്ടങ്ങളാക്കിയാണ് മഹാകാളി ദർശനമരുളിയിരുന്നതു. കാളിഘട്ടിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നതു ആത്മറാം ബ്രഹ്മചാരി എന്നൊരു യോഗിയിലൂടെയാണ്. കാളിഘട്ട് തന്റെ തപോഭൂമിയായി അദ്ദേഹം തെരഞ്ഞെടുത്തു. അവിടെ കഴിയുന്ന കാലത്തൊരുനാൾ ദക്ഷിണാകാളി അദ്ദേഹത്തിന് സ്വപ്നദർശനം നൽകി ചില നിർദേശങ്ങൾ നൽകിയത്രേ. അതനുസരിച്ചു നീലഗിരിയിൽ ഉപാസനകൾ ചെയ്തു വാണിരുന്ന ബ്രഹ്മാനന്ദഗിരിയെന്ന യോഗിയെ ആത്മാറാം കാളിഘട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. മണ്കുടിലിലെ പീഠത്തിൽ ദേവീപ്രതിഷ്ഠ നടത്തുന്നത് ഇവർ രണ്ടുപേരും ചേർന്നായിരുന്നു. പ്രതിഷ്ഠിക്കപ്പെട്ടത് നീലഗിരിയിൽ വച്ചു വിശ്വകർമാവ് നിർമിച്ചു നൽകിയ മൂർത്തിയായിരുന്നു പോൽ.സരസിനു സമീപത്തു നിന്ന് ബ്രഹ്‌മാനന്ദ ഗിരി ഒരു ശിവലിംഗപ്രതിഷ്ഠ കൂടി കണ്ടെടുത്തു. ശക്തിപീഠത്തിലെ ഭൈരവ സാന്നിധ്യമായി നകുലേശ്വരൻ എന്ന പേരിൽ ആ പ്രതിഷ്ഠയ്‌ക്ക് പ്രാധാന്യം സിദ്ധിച്ചു.
മുഗൾ സാമ്രാജ്യത്തിന് കീഴിലുള്ള ഒരു പ്രാദേശിക ഭരണമാണ് കാളിഘട്ട് ഉൾപ്പെടുന്ന ബംഗാൾ പ്രദേശത്തു അന്ന് നിലനിന്നിരുന്നതു. മുഗൾ ഭരണാധികാരി ഹ്യൂമയൂണിന്റെ സൈന്യാധിപനായ പഞ്ചാനൻ ഗംഗോപാദ്ധ്യായയ്‌ക്ക് ഈ പ്രദേശത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു. പഞ്ചാനൻ ഗംഗോപാധ്യായയുടെ മകൻ ജിയാ ഗംഗോപാധ്യായയും ഭാര്യ പത്മാവതി ദേവിയും ആത്മാറാം ബ്രഹ്മചാരിയുടെ കാലത്തു കാളിഘട്ടിൽ ദേവിയുപാസന ചെയ്തു കഴിഞ്ഞിരുന്നവരാണ്. ഈ ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ടായി അധികമാകുന്നതിനു മുൻപ് തന്നെ പത്മാവതി ദേവി മരണമടഞ്ഞു. പുത്രന് ലക്ഷ്മികാന്തൻ എന്നു നാമകരണം ചെയ്യപ്പെട്ടു. ഭാര്യാവിയോഗം ജിയാ ഗംഗോപാധ്യയെ പൂർണ്ണ ലൗകിക വിരക്തനാക്കി തീർത്തു. ബാല്യദശയിൽ തന്നെ ലക്ഷ്മികാന്തനെ കാളിഘട്ടിലെ ആത്മാറാം ബ്രഹ്മചാരിയെ ഏൽപ്പിച്ചു ജിയാ ഗംഗോപാധ്യായ കാശിയിലേക്ക് പോയി. അവിടെ വച്ചു സന്യാസ ദീക്ഷനേടിയ അദ്ദേഹം കാമദേവ് ബ്രഹ്‌മചാരി എന്നപേരിൽ കാശിയിൽ തന്നെ വാണു. ലക്ഷ്മികാന്ത് ഗംഗോപാധ്യായ കാളിഘട്ടിൽ ആത്മാറാം ബ്രഹ്മചാരിയോടൊപ്പവും വളർന്നു.

യുവാവായി തീർന്ന ലക്ഷ്മികാന്ത് ഗംഗോപാധ്യായ അന്ന് ബംഗാളിന്റെ ഭരണചുമതലയുണ്ടായിരുന്ന രാജ ബസന്ത് റോയിയുടെ കീഴിൽ ഒരു റവന്യു ഉദ്യോഗസ്ഥനായി തീർന്നു. രാജ ബസന്ത് റോയി അക്ബർ ചക്രവർത്തിയുടെ ഇഷ്ടരിൽ ഒരാളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ബംഗാൾ പ്രദേശത്തിന്റെ അധികാരം നേടിയ അനന്തിരവൻ പ്രതാപാദിത്യൻ മുഗളരോട് കടുത്ത വിയോജിപ്പുള്ള ആളായിരുന്നു. മുഗളരിൽ നിന്നും അദ്ദേഹം തന്റെ പ്രദേശം പൂർണമായി സ്വതന്ത്രമാക്കി. ബസന്ത് റോയിയുടെ കാലത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം പ്രതാപാദിത്യൻ പുറത്താക്കി. ആക്കൂട്ടത്തിൽ ലക്ഷ്മികാന്തിനും ജോലി നഷ്ടമായി. ജഹാംഗീറിന്റെ കാലത്തു ബംഗാൾ വീണ്ടും പിടിച്ചെടുക്കുവാൻ രാജാ മാൻ സിംഗ് നിയോഗിക്കപ്പെട്ടു. കരുത്തനായ മാൻസിംഗിന് മുന്നിൽ പ്രതാപാദിത്യന് അടിയറവു പറയേണ്ടി വന്നു. വീണ്ടും ബംഗാളിന്റെ അധികാരം മുഗളർക്കു വന്നു. രാജാ മാൻ സിംഗ് ബംഗാളിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ കാളീക്ഷേത്രത്തിലെ പതിവ് സന്ദർശകനായിരുന്നു. കാളീക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു അദ്ദേഹം തുടക്കമിട്ടു. ദക്ഷിണകാളിയോട് ഭക്തി വർദ്ധിച്ച അദ്ദേഹം ജയ്പൂരിലെ തന്റെ കൊട്ടാരത്തിനടുത്തു ദേവിക്കായി പിന്നീട് ഒരാലയവും പണിതീർത്തു. കാശിയിലെ കാമദേവ് ബ്രഹ്മചാരിയെ നേരത്തേ സന്ദർശിച്ചിട്ടുള്ള അദ്ദേഹം അവിടെ വച്ചു കാമദേവ് ബ്രഹ്മചാരിയുടെ ഗൃഹസ്ഥ ശിഷ്യനായി തീർന്നിരുന്നു. തന്റെ ഗുരുനാഥന്റെ പുത്രനെ കാളിഘട്ടിൽ തിരിച്ചറിഞ്ഞു. മുഗൾ അധികാരത്തിന് കീഴിൽ വന്ന ബംഗാൾ ഭൂമിയുടെ പ്രാദേശിക ഭരണം ഗുരുപുത്രനായ ലക്ഷ്മികാന്ത് ഗംഗോപാധ്യയയ്‌ക്കു നൽകുവാനും ഭൂമിയുടെ കപ്പമൊഴിവാക്കുവാനും രാജ മാൻ സിംഗ് ജഹാംഗീറിനോട് ശുപാർശ ചെയ്തു.

1608 ൽ ലക്ഷ്മി കാന്ത് ഗംഗോപാധ്യായ കൊൽക്കട്ടയിൽ പ്രാദേശിക ഭരണത്തിന്റെ ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലത്താണ് കൊൽക്കട്ട നഗരം കാര്യമായി വികസിക്കുന്നതു. ഗതാഗത മാർഗങ്ങൾ, അങ്ങാടികൾ അങ്ങനെ കൊൽക്കട്ടയ്‌ക്ക് ഒരു നഗര സ്വഭാവം കൈവന്നു തുടങ്ങി. കാളി ഘട്ടിലേക്കുള്ള മാർഗങ്ങൾ തെളിഞ്ഞു. നവരാത്രി കാലത്തെ കൊൽക്കട്ടയിലെ ദുർഗ്ഗാ പൂജയുടെ ആഘോഷങ്ങൾ ആരംഭിക്കുന്നതു ലക്ഷ്മികാന്ത് ഗംഗോപാധ്യയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വംശാവലിയിൽപെട്ട സബർണ റോയ് ചൗധരി 19ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പുനരുദ്ധരിച്ച ക്ഷേത്ര സങ്കേതമാണ് ഇപ്പോൾ കാളിഘട്ടിലുള്ളത്. കാളി ഘട്ടിൽ ശൈവ സാന്നിധ്യത്തിന് പുറമേ ഉപദേവതാ സ്ഥാനത്തുള്ള വൈഷ്ണവ സാന്നിധ്യം 19 ആം നൂറ്റാണ്ടിൽ വൈഷ്ണവ വിശ്വാസിയായ ഒരു രാജാവ് പണി കഴിപ്പിച്ചിട്ടുള്ളതാണ്. വേണുഗോപാല മൂർത്തിയോടൊപ്പം രാധിക ദേവിയും അവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
ബംഗാളിൽ അധികം ബഹുമാനിക്കപ്പെടുന്ന ലോകനാഥ് ബാബ എന്ന യോഗി വര്യൻ ഇവിടം സന്ദർശിച്ചു ദേവിയുപാസന നടത്തിയിട്ടുണ്ട്. ദക്ഷിണേശ്വരത്തെ ഭവതാരിണി ദേവിയെ പൂജിച്ചു വാഴുന്ന കാലത്ത് ശ്രീ രാമകൃഷ്ണ പരമഹംസർക്കു കാളിഘട്ടിൽ എത്തണമെന്ന് അരുളപ്പാടുണ്ടായത്രേ.. അദ്ദേഹവും പിന്നീട് ശാരദാ ദേവിയും ഇവിടം സന്ദർശിച്ചു ദേവിയെ ഭജിച്ചു. സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്ര ബോസും പലകുറി ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി തന്റെ കാളീഘട്ട് സന്ദർശനത്തെ ക്കുറിച്ച് ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
ആദി ഗംഗ
ക്ഷേത്ര പരിസരത്ത് നിന്ന് കുറച്ചു മാറിയാണ് ആദിഗംഗയുടെ കടവ്. അവിടേക്കു ചെല്ലുമ്പോൾ തീരങ്ങൾ താന്ത്രിക ക്രിയകൾക്ക് കളമൊരുങ്ങിയിരിക്കയായിരുന്നു. പല വിധ വേഷ ധാരികൾ, പല സംബ്രദായക്കാർ… നെല്ലും പതിരും തിരിച്ചറിയുക ത്തന്നെ വേണം… 17 ആം നൂറ്റാണ്ടിൽ കാളിഘട്ട് വിട്ടകന്നു ഹൂഗ്ലി പോയെങ്കിലും പൊക്കിൾ കൊടി മുറിയാതൊരു ബന്ധം ഇന്നും ഇവിടെ അവശേഷിക്കുന്നു. ആദിഗംഗ എന്നു വിളിക്കുന്ന ഒരു കനാലാണ് ഇപ്പോൾ ആ പ്രദേശത്തെ കടവാക്കി നിർത്തുന്നത്. ആദി ഗംഗ ഹൂഗ്ലിയിലേക്ക് ചേരുന്നുമുണ്ട്.
എഴുതിയത്
രവിശങ്കർ















