കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾക്ക് ഇന്നൊരു പതിവു കാഴ്ച ആയിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും ഒയൂരിൽ ആറുവയസുകാരിയെ തട്ടി ക്കൊണ്ടു പോയതുമായ വാർത്തകൾ കണ്ടതോടെയാണ് ഈ കൊച്ചുകേരളം കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതമല്ലെന്ന് നാം തിരിച്ചറിയുന്നത്.
ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 115 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭനങ്ങൾക്ക് വിധേയമാക്കി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളും തട്ടികൊണ്ടുപോകൽ വകുപ്പിലാണ് പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-ലെ കണക്കു പ്രകാരം 269 പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. 2021-ൽ ഇത് 257 ആയിരുന്നു. വർഷം തോറും കേസുകൾ കൂടി വരികയാണെന്ന് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭാസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ നീളുമ്പോൾ ജാഗ്രത പുലർത്തുക എന്ന കാര്യം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്‌ക്ക്..
1. രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും നമ്പറുകൾ കുട്ടികൾ പഠിച്ചു വച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അത്യാവശ്യ ഘട്ടങ്ങളിൽ ഇത് നിങ്ങളുടെ കുട്ടിക്ക് ഉപകരിക്കും.
2.കുട്ടികൾക്ക് ആയോധന കലകൾ പഠിപ്പിച്ചു കൊടുക്കുക. ഇത് അവരുടെ സ്വരക്ഷയ്‌ക്ക് സഹായിക്കുന്നു.
3.സ്‌കൂൾ കുട്ടികൾക്ക് ബാഗിനൊപ്പം ഒരു വിസിൽ കൊടുത്തു വിടുക. അപകട സമയങ്ങളിൽ മാത്രം ഇത് ഉപയോഗിക്കാൻ നിർദ്ദേശം നൽകുക.
4. അപരിചിതർ തരുന്നത് കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞ് മനസിലാക്കുക. അപരിചിതരുമായി ഒരകൽച്ച വയ്‌ക്കാനും അവരെ പഠിപ്പിക്കുക.
5. കുട്ടികളുമായി ആരെങ്കിലും ഭിക്ഷാടനം നടത്തുന്നത് കണ്ടാൽ ഉടൻ തന്നെ പോലീസിൽ അറിയിക്കുക.