റബ്ബർ കാടുകൾ നിറഞ്ഞ ഇടുക്കി മൂലമറ്റം ബസ് റൂട്ടിൽ ഒളമറ്റത്ത് എത്തി, വലത്തോട്ട് തിരിഞ്ഞാൽ കുന്നിൻ മുകളിലെ ക്ഷേത്രമായ ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്താം. തൊടുപുഴയിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയേറെയുള്ള മലയിലെത്താം. കാൽനടയായി വേണം പ്രദേശത്ത് എത്താൻ. വലിയൊരു കരിങ്കൽ മലയുടെ മധ്യത്തിലാണ് സുബ്രഹ്മമണ്യസ്വാമി ക്ഷേത്രം.
പ്രകൃതിഭംഗിയും പ്രശാന്തതയും ഒത്തുചേരുന്ന ഉറവപ്പാറ ക്ഷേത്രത്തെ നിരന്തരം അവഗണിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. വിനോദത്തിനായും ദർശനത്തിനായും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നഗരസഭയുടെ വഴിവിളക്കുകളൊന്നും തെളിയാതായതോടെ വൈകുന്നേരം ഇവിടെ എത്തുന്നവർക്ക് ദുരിതമാണ്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരിൽ പലരും തപ്പിതടഞ്ഞാണ് തിരികെ നടന്നിറങ്ങുന്നത്. രാത്രിയാകുന്നതോടെ മുള്ളൻപന്നി, കുറുക്കൻ, കീരി, ഇഴചന്തുക്കൾ തുടങ്ങിയവ കാടിറങ്ങും.
ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ നഗരസഭയിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തിന് ചുറ്റും സ്വന്തം നിലയ്‌ക്ക് വഴിവിളക്ക് സ്ഥാപിച്ചു. ക്ഷേത്രത്തിന് മുന്നിലും പിന്നിലുമായി ഏകദേശം 26 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ മാത്രമാണ് ഈ വഴിവിളക്കുകളുടെ വെളിച്ചമെത്തുക. പിന്നീടുള്ള ഭൂരിഭാഗം ഭാഗങ്ങളും ഇരുട്ടിലാണ്. മഴ പെയ്താൽ കൂറ്റൻ പാറകളിൽ ചവിട്ടിയാൽ തെന്നിവീഴാനും സാധ്യതയുണ്ട്. പലയിടത്തായി കൈവരികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാറയിലൂടെയുള്ള നടത്തം ദുഷ്കരമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഉറവപ്പാറ ക്ഷേത്രത്തിനായി ഓരോ നഗരസഭാ ബജറ്റിലും വിവിധ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം പാഴ് വാക്കുകൾ മാത്രമാണ്. ഉറവപ്പാറ ടൂറിസം പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. കാലങ്ങൾക്കിപ്പുറവും അത് പേപ്പറിൽ മാത്രം ഒതുങ്ങുകയാണ്.
ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണിത്. പാണ്ഡവർക്ക് വേണ്ടി പാഞ്ചാലി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച അടുപ്പ് എന്ന് വിശ്വസിക്കുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിന് പിന്നിലായി സ്ഥിതി ചെയ്യുന്നു. ഭീമസേനൻ കാല് കൊണ്ട് നിർമ്മിച്ചെന്ന് ഭക്തർ കരുതുന്ന തീർത്ഥ കുളവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലസുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ. ഗണപതിയും ശാസ്താവും ഉപദേവതമാരായി ഉണ്ട്. ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്.
മകരമാസത്തിലെ പുണർതം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവദിനങ്ങളിൽ ഭക്തജനപ്രവാഹമായിരിക്കും. പുണർതം നാളിൽ രാവിലെ മലകയറി പിറ്റേന്ന് രാവിലെ വരെ പ്രാർത്ഥനയോടെ ആളുകൾ മലയിറങ്ങും. പൂയം തൊഴുത് ഇറങ്ങുകയെന്നാണ് ഈ ചടങ്ങിനെ പറയുക. പഴനി ക്ഷേത്രത്തെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പിൽ നിന്ന് 500 അടി ഉയരത്തിൽ പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ മലയാള പഴനി എന്നാണ് അറിയപ്പെടുന്നത്.