ന്യൂഡൽഹി: സർക്കാരിന് കനത്ത തിരിച്ചടി. കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി അസാധുവാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
പുനർനിയമനം അട്ടിമറിച്ചത് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചട്ടവിരുദ്ധമായാണ് നിയമിച്ചത്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി. ചാൻസലർ തന്റെ അധികാരം അടിയറ വെച്ചതായും ബാഹ്യശക്തികൾക്ക് വഴങ്ങിയതായും കോടതി കണ്ടെത്തി. പുനർനിയമനത്തിന് സെലക്ഷൻ കമ്മിറ്റി വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനം പൂർണമായും ചട്ടവിരുദ്ധമാണ്. നിയമനത്തിന്റെ എല്ലാ കാര്യങ്ങളിലും അധികാര സ്ഥാനത്ത് നിന്ന് സമ്മർദ്ദം ഉണ്ടായതായി സുപ്രീംകോടതി വ്യക്തമാക്കി. ഒരു തരത്തിലും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറിന് സമ്മർദ്ദം ചെലുത്താൻ പാടില്ലെന്നിരിക്കെയാണ് സർക്കാരിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടെയും ഇടപെടലുണ്ടായത്.
നിയമനത്തിന് സമ്മർദ്ദം ചെലുത്തിയെന്നും സർക്കാർ ഇടപെട്ടെന്നും ഗവർണർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മന്ത്രി ആർ ബിന്ദു കത്ത് നൽകിയെന്നും ഗവർണർ പറഞ്ഞിരുന്നു. നിയമനത്തിൽ എങ്ങനെയാണ് ഒപ്പ് വെച്ചതെന്ന് സംബന്ധിച്ച് രാജ്ഭവൻ തന്നെ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അന്തിമവാദം കേൾക്കുന്നതിനിടെ ചോദിച്ചിരുന്നു.
ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുനർനിയമനം നൽകിയതിനെതിരെ വൻ പ്രതിഷേധാണ് ഉയർന്നിരുന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ചായിരുന്നു നിയമനം എന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. തുടർന്ന് ഹർജിക്കാർ കോടതിയെ സമീപിച്ചതിന് പിന്നാലെ 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.
ഇതിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. എന്നാൽ പുനർ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പുനർനിയമനത്തിനെതിരായ ഹർജിയിൽ ഗവർണർക്കും സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാലയ്‌ക്കും വിസിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കിരിനും ഗോപിനാഥിനും തിരിച്ചടിയായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.