ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ അമേരിക്കയും കാനഡയും. ഓസ്ട്രേലിയയെ മറികടന്ന് ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. ‘ഇന്ത്യൻ സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് 2023’ ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-ൽ വിദേശത്തേക്ക് പറന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കുകളാണ് പുറത്തുവിട്ടത്.
മുൻ വർഷത്തെ അപേക്ഷിച്ച് യുകെയിലാണ് കഴിഞ്ഞ വർഷം അധികം ഇന്ത്യൻ വിദ്യാർത്ഥികളെത്തിയത്. 49.6 ശതമാനം കുട്ടികളാണ് ഒരു വർഷത്തിനിടെ യുകെയിൽ എത്തിയത്. കാനഡ 46.8 ശതമാനം വളർച്ചയും കൈവരിച്ചു. ഓസ്ട്രേലിയ സ്ഥാനം യുകെയ്‌ക്ക് വിട്ടുകൊടുത്താലും രാജ്യത്തെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 0.7 ശതമാനം വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി കാനഡയുടെ മണ്ണിലെത്താനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ കൊതിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. മൂന്നാം സ്ഥാനം ഓസ്ട്രേലിയയ്‌ക്കും നാലാം സ്ഥാനം യുകെയ്‌ക്കുമാണ്.
വിദ്യാഭ്യാസ രീതികൾ, അദ്ധ്യാപനം. മികച്ച ഗവേഷണ സാധ്യത, സ്കോളർഷിപ്പുകൾ തുടങ്ങിയ ഘടകങ്ങളാണ് യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന തലത്തിലുള്ള വിദ്യാഭ്യസ രീതികളും മികച്ച തൊഴിൽ സാധ്യതകളുമാണ് യുഎസിനെ ജനപ്രിയമാക്കുന്നത്. പഠനത്തിന് ശേഷം രണ്ട് വർഷത്തോളം ജോലിയിൽ തുടരാനുള്ള അവസരവും അമേരിക്ക നൽകുന്നു. വിദ്യാർത്ഥികൾക്ക് ലോൺ സംവിധാനവും നൽകുന്നു. പഠനത്തിന് ശേഷം രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാനുള്ള അവസരവും യുകെ നൽകുന്നു. മികച്ച സാമ്പത്തിക സ്ഥിരതയും വമ്പൻ തൊഴിലവസരങ്ങളുമാണ് കാനഡയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.















