തൃശൂർ: ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിച്ച് നൽകുന്ന ഏജന്റ് സുമിത് കുമാർ ഗുപ്തയാണ് പിടിയിലായത്. തൃശൂർ സിറ്റി സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യൂട്യൂബ് ചാനലുകൾ ലൈക്ക് ചെയ്താൽ പണം ലഭിക്കും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിന് ബാങ്ക് അക്കൗണ്ട് എടുത്ത് നൽകിയത് ഇയാളാണ്. ഈ കേസിൽ ചേറൂർ സ്വദേശിനി നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. 51.37 ലക്ഷം രൂപയാണ് യുവതിക്ക് തട്ടിപ്പിലൂടെ നഷ്ടമായത്. മഹാരാഷ്‌ട്രയിൽ സമാന കേസുകൾക്ക് ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളെ അവിടെ നിന്നുമാണ് സൈബർ പോലീസ് പിടികൂടിയത്.
യുവതി നൽകിയ പരാതിയിൽ പണം അയച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ കോലാപൂരിലെ സ്‌കൂൾ അദ്ധ്യാപികമാരുടെ പേരിലാണ് അക്കൗണ്ടുകൾ എന്ന് കണ്ടെത്തി. എന്നാൽ തട്ടിപ്പിൽ ഇവർക്ക് പങ്കില്ലെന്ന് കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്. അദ്ധ്യാപികമാരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ഇയാൾ അവരുടെ ഫോട്ടോ, വ്യക്തി വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുത്തു. തുടർന്ന് ഇത് തട്ടിപ്പുകാർക്ക് വിൽക്കുകയുമായിരുന്നു.