കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ഇളമ്പള്ളൂർ ചരുവിളപുത്തൻവീട്ടിൽ വിഷ്ണുപ്രിയയാണ് അറസ്റ്റിലായത്. ആറാട്ടുപുഴ സ്വദേശിയായ യുവാവിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കുണ്ടറ സ്വദേശി ഷിജു ഷിഹാബിന്റെ ആസൂത്രണത്തിലാണ് പണം തട്ടിയത്.
കെഎംഎംഎല്ലിൽ ഒരു ലക്ഷം രൂപ ശമ്പളത്തിൽ എച്ച്ആർ മാനേജരായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പല തവണകളിലായി 15 ലക്ഷത്തിൽ അധികം തുക ഷിജു കൈപ്പറ്റിയിരുന്നു. ഇതിൽ എട്ട് ലക്ഷം രൂപയോളം വിഷ്ണുപ്രിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
എന്നാൽ പ്രതി നൽകിയ അപ്പോയിൻമെന്റ് ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഷിജു ഒളിവിൽ പോയി. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.