ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ രാജ്യത്തെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്..
ചരിത്രപരമായ വിജയമാണ് നാം ഇന്ന് നേടിയത്. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന ബിജെപിയുടെ ദർശനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ആത്മനിർഭരമാവുകയെന്ന ഭാരതത്തിന്റെ സ്വപ്നമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ വികസനം നാം കണ്ടു. അതുവഴി രാജ്യത്തിന്റെ വികസനമെന്ന ലക്ഷ്യം നാം കൈവരിക്കുകയാണ്.
ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഇവിടെയുണ്ടായി. ഞാനെപ്പോഴും ആവർത്തിച്ചിരുന്ന ഒരു കാര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നാല് ജാതികളാണ് പ്രധാനപ്പെട്ടത്. നാരീശക്തി, യുവശക്തി, കർഷകർ, സാധാരണക്കാരുടെ കുടുംബങ്ങൾ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് അവൻ ജയിച്ചുവെന്നാണ്. സാധാരണക്കാരായ ഓരോ വ്യക്തിയുടെയും മനസിൽ ഇന്ന് വിജയം നേടിയതിന്റെ സന്തോഷമാണുള്ളത്. ഓരോ കർഷകനും പറയുന്നത്, ഈ തിരഞ്ഞെടുപ്പിൽ അവർ വിജയിച്ചുവെന്നാണ്. ഓരോ വനവാസി സഹോദരരും ഇന്ന് അത്യധികം സന്തോഷത്തിലാണ്. കന്നിവോട്ട് ചെയ്ത ഓരോ സമ്മതിദായകനും വിജയാഹ്ളാദത്തിലാണ്. രാജ്യത്തിന്റെ നാരീശക്തിക്ക് ഞാനെന്റെ നന്ദിയറിയിക്കുകയാണ്. ഓരോ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയും ഒരുകാര്യം ഞാൻ ആവർത്തിക്കുമായിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പതാകകൾ വാനിൽ പറത്താൻ രാജ്യത്തെ നാരീശക്തി തീരുമാനിച്ചുവെന്ന്.
രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം എപ്പോഴും പ്രവചനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. പക്ഷെ ഇത്തവണ, ആ രീതി ഞാൻ തെറ്റിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് ഞാൻ പ്രവചിച്ചു. കാരണം രാജസ്ഥാനിലെ ജനങ്ങളിൽ എനിക്ക് അത്രമാത്രം ആത്മവിശ്വാസമുണ്ടായിരുന്നു. സാധാരണക്കാരന്റെ നേട്ടങ്ങൾക്ക് വേണ്ടിയാണ് ബിജെപി പ്രയത്നിക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിനായി ഈ രാജ്യത്തെ ഓരോ സ്ത്രീകളും പെൺകുട്ടികളും ആത്മാർത്ഥമായി ആഗ്രഹിച്ചു.
എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. വാഗ്ദാനങ്ങളെല്ലാം പൂർത്തീകരിക്കുമെന്ന ഗ്യാരണ്ടി. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ബിജെപിയാണെന്ന് യുവാക്കൾ മനസിലാക്കുന്നു. കാരണം രാജ്യത്തിന്റെ യുവതയ്‌ക്കായി അവസരങ്ങളൊരുക്കിയത് ബിജെപിയായിരുന്നു. വനവാസി സമൂഹം കോൺഗ്രസിനെ കൈവിട്ടു. അതാണ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും സംഭവിച്ചത്. ഇന്നത്തെ ഹാട്രിക് വിജയം 2024ൽ സംഭവിക്കാൻ പോകുന്ന ഹാട്രിക് വിജയത്തിനുള്ള ഗ്യാരണ്ടിയാണെന്നാണ് ജനങ്ങൾ വിശേഷിപ്പിക്കുന്നത്.
ഓരോ സമ്മതിദായകനും വ്യക്തമായ ധാരണയോടെയാണ് വോട്ട് ചെയ്യുന്നത്. അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുന്ന കൃത്യമായ റോഡ്-മാപ്പ് ആരാണ് നൽകുന്നതെന്ന് ഓരോ വോട്ടറും വിലയിരുത്തിയ ശേഷമാണ് വോട്ട് ചെയ്യുന്നത്. ഇന്ത്യ മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും വികസനം കൈവരിക്കുന്നത്. അതുവഴിയാണ് ഓരോ കുടുംബങ്ങളിലെയും സാഹചര്യങ്ങൾ മെച്ചപ്പെടുന്നത്. അക്കാര്യം തിരിച്ചറിയുന്നതുകൊണ്ടാണ് ബിജെപിയെ വീണ്ടും വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കുന്നത്.
അഴിമതിയോടും പ്രീണനത്തോടും കുടുംബവാഴ്ചയോടും ബിജെപി ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനുള്ള പ്രതിഫലമാണ് ഇന്നത്തെ ജനവിധി. ഈ മൂന്നിനോടും പോരാടാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് ബിജെപിക്ക് മാത്രമേ കഴിയൂവെന്ന് രാജ്യം മനസിലാക്കി. അഴിമതിക്കെതിരായ ബിജെപിയുടെ പ്രചാരണം രാജ്യം മുഴുവൻ ഏറ്റെടുത്തു.
തിരഞ്ഞെടുപ്പ് വിജയത്തെ പരിശോധിച്ചാൽ മദ്ധ്യപ്രദേശിൽ ബിജെപിക്ക് ബദൽ മറ്റാരുമില്ലെന്ന് മനസിലാക്കാം. കഴിഞ്ഞ 20 വർഷത്തോളമായി അവിടെ ബിജെപിയുണ്ട്. ഇത്രനാൾ ഭരിച്ചിട്ടും ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾക്ക് വർദ്ധിക്കുക മാത്രമാണ് ചെയ്തത്. ഭാരതീയ ജനതാ പാർട്ടിയിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം ജനങ്ങൾക്ക് വർദ്ധിച്ചുവരികയാണ്. ഛത്തീസ്ഗഡിൽ റാലി നടത്തുമ്പോൾ അവിടുത്തെ ജനങ്ങളോട് ഞാനൊരു കാര്യം സൂചിപ്പിച്ചിരുന്നു. ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഛത്തീസ്ഗഡിലെ ജനങ്ങളെ ക്ഷണിക്കാൻ ഡിസംബർ മൂന്നിന് ശേഷം ഞാനെത്തുമെന്നായിരുന്നു ആ വാക്കുകൾ. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിജയത്തിന്റെ അലയൊലികൾ കേവലം ഈ മൂന്ന് സംസ്ഥാനങ്ങളിൽ അവസാനിക്കുകയില്ല. ഈ തിരഞ്ഞെടുപ്പ് വിജയം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. – പ്രധാനമന്ത്രി പറഞ്ഞു.