കാമരൂപ് : അസമിലെ എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മയക്കുമരുന്ന് കടത്തുകാരൻ സലാം വെടിയേറ്റ് മരിച്ചു . അസമിലെ കാമരൂപ് ജില്ലയിലെ അഗ്യതുരിയിലാണ് സംഭവം . സലാമിന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും വെടിവയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു.
സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കടക്കം ലഹരിമരുന്ന് എത്തിച്ചു നൽകുന്നത് സലാമിന്റെ നേതൃത്വത്തിലാണ് . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ എസ്പി എസ്ടിഎഫ് കല്യാൺ പതക്കിന്റെ നേതൃത്വത്തിൽ അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ സംഘമാണ് ഇവരെ പിടികൂടാൻ ശ്രമിച്ചത് .എന്നാൽ ഇതിനിടെ സംഘം പോലീസിന് നേരെ വെടിയുതിർത്തു , തുടർന്ന് പോലീസും ശക്തമായ ഏറ്റുമുട്ടൽ നടത്തി . ഇതിനിടെ സലാമിന് വെടിയേൽക്കുകയായിരുന്നു.
ഗുവാഹത്തിയിലെ ഹത്തിഗാവ് സ്വദേശിയാണ് സലാം . കൂട്ടാളികളായ ഹിരണ്യ താക്കൂരിയ, ഫൈസുഖ് ഹഖ് എന്നിവരെ പരിക്കുകളെത്തുടർന്ന് ടിആർബി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.വെടിവയ്പിൽ പോലീസ് കോൺസ്റ്റബിളായ ഹിമ ദാസിനും പരിക്കേറ്റു.