ലണ്ടൻ: പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈ ജീവനക്കാരെ കുറയ്‌ക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ 17 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനി വെട്ടിക്കുറയ്‌ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 1700 ജീവനക്കാരെ ബാധിക്കും. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ചെലവുകൾ കുറയ്‌ക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. സ്‌പോട്ടിഫൈ സിഇഒ ഡാനിയേൽ എക് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കമ്പനി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ് വ്യവസ്ഥ മികച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിനസ് വളർത്തിയെടുക്കുന്നതിന് പണം ലഭിക്കുന്നത് പോലെ തന്നെ മറ്റ് കാര്യങ്ങളിലും ചെലവ് വർദ്ധിച്ചിരിക്കുകയാണ്. ഇത് ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്നതിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ഏകദേശം 17 ശതമാനം ജീവനക്കാരെ കുറയ്‌ക്കുയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പിരിച്ചു വിടുന്ന ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ജൂണിൽ സ്‌പോട്ടിഫൈയുടെ പോഡ്കാസ്റ്റ് യൂണിറ്റിൽ നിന്നും 200 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പോഡ്കാസ്റ്റ് ഡിവിഷന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് അന്ന് പിരിച്ചുവിടൽ നടന്നത്.