ഹൈദരബാദ്: തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ചുഴലിക്കാറ്റ് വീശിയടിച്ച ചെന്നൈയിലും ആന്ധ്രയുടെ വിവിധ മേഖലകളിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയാത്തതും വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. ആന്ധ്രാപ്രദേശിലെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് കളക്ടർമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.30 നും 2.30 നും ഇടയിലാണ് മിഷോങ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാ തീരം കടന്നത്. ചുഴലിക്കാറ്റ് ദുർബലമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ദുരിതബാധിത മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ആളുകൾക്ക് അവശ്യ സഹായങ്ങൾ കൈമാറണമെന്നുമാണ് ജഗൻമോഹൻ റെഡ്ഡി അറിയിച്ചിരിക്കുന്നത്. മിഷോങ് ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം അവരുടെ വേദന പങ്കിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ അധികാരികൾ പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അതേസമയം മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ച ചെന്നൈയിൽ മരിച്ചവരുടെ എണ്ണം 18 കടന്നതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയ്‌ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും, ചെന്നൈയിലെ ജനജീവിതം സാധാരണ നിലയിലേക്കായിട്ടില്ല. മൊബൈൽ നെറ്റ്വർക്കുകളിലും തടസ്സം നേരിടുന്നുണ്ട്.
ചുഴലിക്കാറ്റിൽ പരിക്കേറ്റവർക്കൊപ്പമാണ് തന്റെ പ്രാർത്ഥനകളെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. അധികാരികൾ നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ അവരുടെ ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.















