കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. അതിജീവിതയുടെ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുന്നത്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിന് ഫോറൻസിക് റിപ്പോർട്ട് തെളിവുണ്ടെന്ന വാദം നിലനിൽക്കുകയാണ്. ഹാഷ് വാല്യു മാറാൻ കാരണം മറ്റാരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത പറഞ്ഞിരുന്നു.
2018 ജനുവരി 9നും ഡിസംബർ 13നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായാണ് ഫോറൻസിക് പരിശോധന ഫലങ്ങൾ വന്നത്. അതേസമയം മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹർജിക്കെതിരെ, കേസിൽ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപ് കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ തീരുമാനമെന്നും ഹർജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്.















