എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംഭവത്തിൽ ജില്ലാ സെഷൻ ജഡ്ജി അന്വേഷണം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി നിർദ്ദേശം നൽകി.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നെന്ന് ആരോപിച്ചായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനുമതിയില്ലാതെ പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.