മനാമ: ഇന്ത്യൻ സ്കൂളിൽ യുണൈറ്റഡ് പാരന്റ്സ് പാനൽ അധികാരത്തിലെത്തിയാൽ നൂറു ദിവസങ്ങൾക്കുള്ളിൽ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ. അധികാരത്തിലെത്തിയാൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആദ്യ അജണ്ട ഫീസ് കുറക്കുന്നതിനെ കുറിച്ചുള്ള ചർച്ചയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നൂറു ദിവസത്തിനുള്ളിൽ ശൗചാലയങ്ങൾ ശുചിത്വമുള്ളതാക്കുന്നതിന് തുടക്കം കുറിക്കും. സുതാര്യമായതും പുതിയ ആപ്പ് സംവിധാനത്തോടെയുമുള്ള ഗതാഗത സംവിധാനങ്ങൾക്ക് തുടക്കമിടും. ക്ലാസ് മുറികളിലെയും ബസുകളിലെയും ശീതീകരണ സംവിധാങ്ങളുടെ പ്രവർത്തനം തികച്ചും കാര്യക്ഷമയുള്ളതാക്കുക, സ്മാർട്ട് ക്ലാസുകൾക്ക് തുടക്കമിടുക, പുതിയ പ്രവേശനം ഏകജാലക സംവിധാനം കൊണ്ടുവന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുക, വിദ്യാഭ്യാസ നിലവാരവും അച്ചടക്ക നിലവാരവും ഉയർത്താനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുക, അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും പഠന വിഷയങ്ങളിലുൾപ്പെടാത്ത ജോലിഭാരം കുറക്കുക തുടങ്ങിയ കാര്യങ്ങളാണ് ആദ്യ നൂറു ദിവസത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ഫീസ് അടക്കാൻ കഴിയാതെ വന്നതിന്റെ പേരിൽ വോട്ടുചെയ്യാൻ രക്ഷിതാക്കളെ അനുവദിക്കില്ലെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അത് തിരുത്തണമെന്നും യു.പി.പി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റിട്ടേണിങ് ഓഫീസർമാർക്ക് പരാതി നൽകിയെന്നും നീതി പൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥികളായ ബിജു ജോർജ്, ഹരീഷ് നായർ, അബ്ദുൽ മൻഷീർ, ജാവേദ് ടി.സി.എ, യു.പി.പി നേതാക്കളായ എഫ്.എം. ഫൈസൽ, ജ്യോതിഷ് പണിക്കർ എന്നിവർ പങ്കെടുത്തു.