തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പെരുമ്പഴുതൂർ കീളിയോട് സ്വദേശി ബ്രിട്ടോ വി. ലാലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2010-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായി ബ്രിട്ടോയുടെ അമ്മയെ പോലീസ് പ്രതിച്ചേർത്തിട്ടുണ്ടായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം പ്രതി ഒൻപത് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും 1 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.