പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു.
നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം നടത്താൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം എട്ട് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.