കോട്ടയം: അയ്യപ്പഭക്തരോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് ചതിയും വഞ്ചനയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അടിസ്ഥാന സൗകര്യങ്ങളോ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ശബരിമലയിൽ സജ്ജീകരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ സംസ്ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭക്തരെ എങ്ങനെയും പിഴിയുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. പിണറായി സർക്കാരിന് അയ്യപ്പ ഭക്തരോടുള്ള കലി അടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് ശബരിമലയിലെ കുത്തഴിഞ്ഞ സംവിധാനങ്ങൾ എന്നും’ കെ.സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. രണ്ട് മണിക്കൂർ കൂടി ദർശന സമയം കൂട്ടാൻ കഴിയുമോ? എങ്കിൽ ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ദർശന സമയം കൂട്ടുക എന്നത് പ്രായോഗികമല്ലെന്ന് തന്ത്രി ഹൈക്കോടതിയെ അറിയിച്ചു.