തൃശൂർ: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയുടെ മരണത്തിലാണ് യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാസം മുൻപാണ് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് സൈനുലാബ്ദീനും കുടുംബവും ഒളിവിലാണ്.
2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും വിവാഹിതരായത്. വിവാഹ സമയത്ത് ഭർത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ കുറച്ചു കാലം കഴിഞ്ഞതോടെ വിട്ടുകാരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാവുകയും യുവതിയെ ഉപദ്രവിക്കാനും തുടങ്ങി. നൂറ് പവനോളം സ്വർണം സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നെന്നും ഇവർ യുവതിയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.
പല തവണ സൈനുലാബ്ദീനും കുടുംബവും യുവതിയുടെ വീട്ടുകാരിൽ നിന്ന് പണം വാങ്ങിയിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. പണം നൽകാൻ സാധിക്കാതെ വരുന്ന സമയത്തെല്ലാം ഇവർ സെബീനയെ പീഡിപ്പിച്ചിരുന്നു. സൈനുലാബ്ദീന്റെ മാതാപിതാക്കളും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമടക്കം സെബീനയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു.















