ഷിംല: ആധുനികതയുടെ കടന്നുകയറ്റത്തിൽ നിന്ന് സമാജത്തെ രക്ഷിക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് കടമയുണ്ടെന്ന് കങ്കണ റണാവത്. സംസ്‌കൃതിയിൽ നിന്ന് അകന്നു പോകുന്ന ജനതയെ തടഞ്ഞു നിർത്താൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിക്കും. അതിനായി ‘നേഷൻ ഫസ്റ്റ്’ എന്ന മുദ്യാവാക്യം അലയടിക്കണമെന്നും കങ്കണ പറഞ്ഞു. വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരിൽ സംഘടിപ്പിച്ച ഹിമാചൽ സോഷ്യൽ മീഡിയാ മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
യുവതലമുറ സോഷ്യൽമീഡിയയിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യം രാഷ്ട്രം എന്ന ആശയം എല്ലാ പ്രചാരണങ്ങളുടെയും അന്തസത്തയാകാണം. പുതിയ തലമുറയെ ദോഷകരമായ സ്വാധിനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ളവർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും കങ്കണ ഓർമിപ്പിച്ചു.
ഒരു ദിവസത്തെ സ്വപ്നത്തിൽ നിന്ന് പൊടുന്നനെ രൂപം കൊണ്ട രാഷ്‌ട്രമല്ല ഭാരതമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളുടെയും അനേകം തലമുറകളുടെയും അനുഭവത്തിൽ നിന്നാണ് ഇന്നത്തെ ഭാരതം രൂപം കൊണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു. ദേശവിരുദ്ധമായ സംവാദങ്ങൾ ഒഴിവാക്കാനും സംസ്‌കാരത്തെയും കുടുംബത്തെയും നാശത്തിൽ നിന്ന് രക്ഷിക്കാൻ സംഭാവന നൽകാനും അദ്ദേഹം സോഷ്യൽ മീഡിയ സമൂഹത്തോട് അഭ്യർത്ഥിച്ചു.