എറണാകുളം: പൊന്നുരുന്നിയിൽ 54-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി ഫിർദോസ് അലിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 13-നാണ് കേസിനാസ്പദമായ സംഭവം. പൊന്നുരുന്നി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു 54-കാരിയെ പ്രതി ക്രൂരമായി ബലാത്സഗം ചെയ്തത്. രാത്രി നടന്ന സംഭവം പിറ്റേന്ന് പുലർച്ചെയാണ് പുറത്തറിയുന്നത്. പീഡിപ്പിച്ച ശേഷം ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് കണ്ടെത്തിയത്.
നിലവിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ഇവർ ചികിത്സയിലാണ്.