തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിപകർപ്പ് പുറത്ത്. കേസിലെ മുഖ്യപ്രതി പിആർ അരവിന്ദാക്ഷന്റെ മൊഴിപകർപ്പാണ് പുറത്തായത്. മുൻമന്ത്രി എസി മൊയ്തീൻ, മുൻ എംപി പികെ ബിജു എന്നിവർക്ക് സതീഷ്‌കുമാർ പണം നൽകിയിരുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായും സതീഷ്‌കുമാറിന് അടുത്ത ബന്ധമുണ്ടെന്നാണ് മൊഴിപകർപ്പിൽ പറയുന്നത്. സിപിഎം നേതാക്കൾക്കെതിരെ സെപ്റ്റംബർ 14-ന് അരവിന്ദാക്ഷൻ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴി പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുൻ മന്ത്രി എസി മൊയ്തീന് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചിലവഴിക്കുന്നതിനായി സതീഷ് കുമാർ പണം നൽകിയിരുന്നു. 2016-ൽ മാത്രം രണ്ട് ലക്ഷം രൂപയാണ് മൊയ്തീന് സതീഷ് കുമാർ നൽകിയത്. തൃശൂരിൽ പിന്നീട് കർഷക സംഘടനയുമായി ബന്ധപ്പെട്ട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിനായും സതീഷ് മൊയ്തീന് പണം നൽകിയെന്നും മൊഴിയിലുണ്ട്. 2020-ൽ പി.കെ ബിജുവിന് താൻ ഇടപെട്ടാണ് അഞ്ചുലക്ഷം രൂപ വാങ്ങി നൽകിയതെന്നും ഈ പണം കൈമാറിയത് മുഖ്യപ്രതി സതീഷ്‌കുമാറിന്റെ സഹോദരന്റെ അക്കൗണ്ടിൽ നിന്നാണെന്നും മൊഴിയിൽ പറയുന്നു. തൃശൂരിൽ എത്തുമ്പോഴെല്ലാം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സതീഷ് കുമാറിനെ കാണാറുണ്ടെന്നും മൊഴിയിലുണ്ട്. ഇരുവരും തമ്മിൽ രഹസ്യകൂടിക്കാഴ്ചകളാണ് നടത്താറുള്ളതെന്നും ഈ ഇടപാടുകളെ പറ്റി തനിക്കറിയില്ലെന്നും മൊഴിയിൽ പറയുന്നു.
കരുവന്നൂർ കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സതീഷ് കുമാർ ബന്ധമുണ്ടാക്കിയെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ആന്റണിയെ താനും സതീഷ് കുമാറും നേരിട്ടുപോയി കണ്ടിരുന്നുവെന്നും അരവിന്ദാക്ഷൻ വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സമിതി അഗം എംകെ കണ്ണനുമായും അടുത്ത ബന്ധമുള്ള ആളാണ് സതീഷ് കുമാറെന്നും മൊഴിലുണ്ട്.