മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐയുടെ പ്രവൃത്തികളെ ന്യായീകരിച്ച് സ്പീക്കർ എ.എൻ ഷംസീർ. മറ്റ് വിദ്യാർത്ഥി സംഘടനകളെ പോലെ ജനാധിപത്യ രീതിയിലാണ് എസ്എഫ്‌ഐയും സമരങ്ങൾ നടത്തുന്നത്. ഗവർണർക്കെതിരെ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കർ ന്യായീകരിച്ചു.
വിദ്യാർത്ഥികൾക്ക് വേണ്ടി ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ഗവർണർക്കെതിരായ സമരവും ഇത്തരത്തിലുള്ളതാണ്. എസ്എഫ്‌ഐ എന്ന സംഘടന ക്രിമിനൽ സംഘത്തിന്റെ ഭാഗമല്ലെന്ന വസ്തുത ഗവർണർ മനസിലാക്കണം. എസ്എഫ്‌ഐയുടെ ചരിത്രമറിഞ്ഞാൽ ഗവർണർ ഒരിക്കലും ക്രിമിനൽ സംഘമെന്ന് പറയില്ല. കൊച്ചുമക്കളെ പോലെ തന്നെ എസ്എഫ്‌ഐ പ്രവർത്തകരെ കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരെയുള്ള എസ്എഫ്‌ഐയുടെ ബാനറുകൾ പോലീസ് നീക്കി. ബാനർ നീക്കാൻ പറഞ്ഞിട്ടും പോലീസ് നീക്കിയിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗവർണർ നേരിട്ടിറങ്ങി പോലീസിനോട് കയർത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് ബാനർ അഴിച്ച് മാറ്റിയത്.