മലപ്പുറം: താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം പോലീസിൽ കീഴടങ്ങുകയായിരുന്നു. താനാളൂർ കെപുരം പൊന്നാട്ടിൽ പ്രദീപ് ആണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ മൂവരും ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മുൻഭാര്യയായ മൂലക്കൽ സ്വദേശിനി രേഷ്മ, പിതാവ് വേണു, അമ്മ ജയ എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രതിയും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണ്. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. കുഞ്ഞിനെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ആക്രമണം നടക്കുന്ന അന്ന് രാത്രി മുൻഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി. ഈ സമയം രേഷ്മയുടെ അമ്മ ജയ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ വച്ച് തന്നെ ഇയാൾ അമ്മയെ ആക്രമിച്ചു. ഇതിന് ശേഷം തിരികെ മടങ്ങവെ വഴിയിൽ വച്ചാണ് രേഷ്മയെയും പിതാവിനെയും കാണുന്നത്. റോഡിൽ വച്ച് ഇരുവരെയും ആക്രമിച്ച പ്രതി ഇതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ഇരുമ്പ് വടി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.