കൊച്ചി : സ്വകാര്യ ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ബസുടമ പിടിയിൽ. പള്ളിപ്പുറം പല്ലേക്കാട് സ്വദേശി സജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം സ്വദേശി ശ്യാമിനെ ഇയാൾ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാം നിലവിൽ ചികിത്സയിലാണ്.
ഫോണിലേക്ക് അയച്ച സന്ദേശവുമായി ബന്ധപ്പെട്ടാണ് ശ്യാമിനെ മർദ്ദനത്തിന് ഇരയാക്കിയതെന്നാണ് വിവരം. ബസ് ഡ്രൈവറായ ശ്യാമിനെ മർദ്ദിക്കാൻ സജിത്തിന്റെ ഭാര്യയും സഹോദരിയും സഹായിച്ചിരുന്നു. അതിനാൽ ഇവരെയും പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് പ്രേരണ നൽകിയെന്നതും മർദ്ദിക്കുന്നതിന് വേണ്ടി ശ്യാമിനെ തടഞ്ഞുനിർത്താൻ സഹായിച്ചുവെന്നതുമായിരുന്നു ഇവർ ചെയ്ത കുറ്റം.
എന്നാൽ സജിത്തിനൊഴികെ മറ്റ് രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുഖ്യപ്രതി സജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തൊട്ടുപിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.