ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗീകാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്. 2010-ൽ ‘ഫാസ്റ്റ് ഫൈവ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്നെ ലൈംഗീകമായി അതിക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവശേഷം മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതായും പരാതിയിൽ പറയുന്നുണ്ട്. വിന്‍ ഡീസലിന്റെ മുൻ അസിസ്റ്റന്റായ ആസ്റ്റ ജോനാസനാണ് പരാതി നൽകിയത്.
ഡിസംബർ 21 നാണ് 56 കാരനായ വിന്‍ ഡീസലിനെതിരെ പരാതി നൽകിയത്. തന്റെ എതിർപ്പ് അവഗണിക്കാതെ കടന്ന് പിടിച്ചെന്നും സ്വയംഭോഗം ചെയ്തെന്നുമാണ് പരാതി. അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമമെന്നും പരാതിയിൽ പറയുന്നുണ്ട്. നടന്റെ സഹോദരിയ്‌ക്കെതിരിക്കും ഇവരുടെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് ആസ്റ്റ ജോനാസനെ നടന്റെ സഹോദരിയായിരുന്നു പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, പ്രതികാര നടപടി, മാനസിക ബുദ്ധിമുട്ട് തുടങ്ങിയവ വിന്‍ ഡീസലിൽ നിന്നും നേരിടേണ്ടി വന്നെന്നാണ് പരാതിയിൽ വിശദമാക്കുന്നത്.
ആക്രമണം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും സ്വന്തം കഴിവുകളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയെന്നും പരാതിയിൽ വിശദമാക്കുന്നുണ്ട്. കരിയറിൽ മുന്നോട്ട് വരാൻ ലൈംഗികപരമായ പ്രത്യുപകാരങ്ങൾ ചെയ്യേണ്ടതുണ്ടോയെന്ന് പരാതിക്കാരി കോടതിയോട് ചോദിച്ചു.
എന്നാൽ, ആസ്റ്റ ജോനാസിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് വിന്‍ ഡീസലിന്റെ അഭിഭാഷകന്‍ പറയുന്നത്. തങ്ങളുടെ സ്ഥാപനത്തിൽ 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരി 13 വർഷത്തിന് ശേഷം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇത്രയും വർഷം സംസാരിക്കാതിരുന്നത് ഭയം മൂലമാണെന്നായിരുന്നു യുവതി പറഞ്ഞത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ നിർമ്മാതാവ് കൂടിയായ വിന്‍ ഡീസൽ ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾക്ക് പുറമേ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX, റിഡിക്ക് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെയാണ് വിൻ ഡീസൽ അവതരിപ്പിച്ചത്.















