കൊച്ചി: എൽ.എസ്.ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. പുല്ലൂറ്റ് വലിയകത്തുവീട്ടിൽ നസറുദ്ദീൻ(28), കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് കള്ളിക്കാട്ടു വീട്ടില്‍ നിബിന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം വെസ്റ്റ് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 65 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ എറണാകുളം പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുവരിൽ നിന്നും ലഹരി പിടിച്ചെടുത്തത്. ഇൻസ്പെക്ടർ സി.കെ രാജേഷ്, എസ്.ഐമാരായ എം.വി.അരുണ്‍ ദേവ്, സന്തോഷ് കുമാര്‍, എ.എസ്.ഐമാരായ അരുണ്‍ കുമാര്‍, രമേഷ് കുമാര്‍, മനോജ് കുമാര്‍, സി.ജി. ബനഡിക്ട്, സി.പി.ഒ അബ്ദുള്‍ സമദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിന്തുടർന്ന പോലീസ് സംഘം ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു. പേഴ്സിൽ പ്രത്യേക അറകളിലാണ് സ്റ്റാമ്പുകൾ സൂക്ഷിച്ചിരുന്നത്. അയ്യായിരത്തിലേറെ രൂപയ്‌ക്കാണ് ഓരോ സ്റ്റാമ്പുകളും പ്രതികൾ വിൽക്കുന്നത്. ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.