തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജിച്ചെറിയാൻ. മറിയക്കുട്ടിയാണ് ഇപ്പോൾ ഇവിടുത്തെ ചർച്ചയെന്നും അവർ എന്തിനാണ് ഇത്ര തുള്ളുന്നതെന്നും മന്ത്രി ചോദിച്ചു. മറിയക്കുട്ടിയെകൊണ്ട് പ്രതിപക്ഷം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുപ്പിക്കുന്നതുകൊണ്ടാണ് അവർ അതിനൊത്ത് തുള്ളുന്നതെന്നുമായിരുന്നു ഇളിഭ്യത മറയ്‌ക്കാൻ മന്ത്രി ഉന്നയിച്ച വാദം.
” രാഷ്‌ട്രീയം പറയേണ്ട എന്നു വിചാരിച്ചതാണ്. എന്നാൽ പ്രതിപക്ഷം എടുക്കുന്ന നിലപാടുകളിൽ രാഷ്‌ട്രീയം പറയാതെ പറ്റില്ല. മറിയക്കുട്ടിയെ പോലുള്ളവർ ഒന്നോർക്കണം ഇവർക്ക് പെൻഷൻ കൂട്ടി കൊടുത്തത് പിണറായി സർക്കാരാണ്. വി.എസ് അച്യുതാനന്ദന്റെ കാലത്തുണ്ടായിരുന്ന പെൻഷൻ തുക 500-ൽ നിന്നും ഇന്ന് 1,600 ആയി ഉയർന്നിട്ടുണ്ട്. ഉമ്മൻച്ചാണ്ടി സർക്കാരിന്റെ കാലത്ത് വെറും 100 രൂപയാണ് വർദ്ധിപ്പിച്ചത്. മറിയക്കുട്ടി ഇപ്പോൾ പെൻഷൻ കിട്ടാത്തതിൽ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവർക്കുണ്ട്. എന്തിനാണ് അവർ ഇങ്ങനെ തുള്ളുന്നത്? ഞാൻ അവരെ വേറെയൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല.”- സജിച്ചെറിയാൻ പറഞ്ഞു.
പണത്തിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ പെൻഷനെ ബാധിക്കുമെന്നും സർക്കാർ ജീവനെക്കാരെയും ലൈഫ്മിഷൻ പദ്ധതികളയും, നിർമമാണ പ്രവർത്തനങ്ങളയുമൊക്കെ അത് ബാധിക്കുമെന്നും സജിച്ചെറിയാൻ കൂട്ടിച്ചേർത്തു. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരിനെതിരായ മറിയക്കുട്ടിയുടെ നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഇതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ പെൻഷൻ തുക നൽകിയില്ലെങ്കിൽ മറിയക്കുട്ടിയെ പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. പെൻഷ തുക നൽകണമെന്നും അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചിലവ് സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.