കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന. ഒരുകോടി രൂപ ആവശ്യപ്പെടാനാണ് ഹർഷിന സമരസമിതിയുടെ തീരുമാനം. സംഭവത്തിൽ ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ രണ്ട് ദിവസത്തിനകം പോലീസ് കോടതിയിൽ കുറ്റപത്രം നൽകും. ശസ്ത്രക്രിയ നടത്തിയവർക്കെതിരെ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹർഷിന സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതോടെയാണ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയത്. ചികിത്സാ പിഴവ് വരുത്തിയവർക്കെതിരെ ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയതിന് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയ കാര്യം മെഡിക്കൽ സംഘത്തിലുള്ള ഡോക്ടർമാരായ സികെ രമേശൻ, ഡോ. എം ഷഹ്ന, നഴുസുമാരായ എം. രഹ്ന, കെജി മഞ്ജു എന്നിവർ ശ്രദ്ധിക്കാതിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞും അതികഠിനമായ വയറുവേദന ഹർഷിനയ്‌ക്ക് അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയത് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നീട് വീണ്ടും ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയായിരുന്നു. ഒരുപാട് നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നതെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.