എറണാകുളം: സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി കേരള സർക്കാർ ബോർഡ് സ്ഥാപിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. നിയമം ലംഘിച്ച് ബോർഡ് വയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. ഇത് സംബന്ധിച്ച പട്ടിക വകുപ്പ് തയാറാക്കി തുടങ്ങി. പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ആർടിഒ അധികൃതർ വ്യക്തമാക്കി.
ബാങ്കിലെയും ഇൻഷുറൻസ് ഓഫീസിലെയും ഉദ്യോഗസ്ഥർ കേരള സ്റ്റേറ്റ്, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നീ ബോർഡുകൾ വാഹനത്തിൽ സ്ഥാപിക്കാറുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. വിഐപി സന്ദർശന വേളയിൽ ടാക്സികളിൽ കേരള സ്റ്റേറ്റ് ബോർഡ് സ്ഥാപിക്കാറുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെയെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ സ്ഥാപനങ്ങളിലേക്ക് ടാക്സികൾ വാടകയ്ക്ക് വിളിച്ചും ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ അധികൃതർ നടത്തിയ പരിശോധനയിൽ സമാന രീതിയിൽ രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു.