എറണാകുളം: എകീകൃത കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക നാളെ ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല. പള്ളി തുറക്കില്ലെന്ന കാര്യം അഡ്മിനിസ്ട്രേറ്റർ ആന്റണി പുതുവേലിലാണ് വ്യക്തമാക്കിയത്. വിശ്വാസികൾക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞ് കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ പ്രതിനിധി മാർ ബോസ്കോ പുത്തൂരുമായുള്ള ചർച്ചയിൽ രണ്ട് വർഷമായി അടച്ചിട്ട പള്ളി തുറക്കാൻ ധാരണയായിരുന്നു. എന്നാൽ ക്രിസ്തുമസ് ദിനത്തിൽ പള്ളി തുറക്കില്ലെന്നാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ആന്റണി പുതുവേലിൽ പറഞ്ഞിരിക്കുന്നത്.
ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനിൽക്കുന്ന എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപാപ്പയുടെ നിർദ്ദേശമസുസരിച്ച് ക്രിസ്തുമസ് ദിനം മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ ആവശ്യം. ഇതേതുടർന്ന് വത്തിക്കാൻ പ്രതിനിധിയും ഏകീകൃത കുർബാനയെ എതിർക്കുന്നവരും തമ്മിൽ നടത്തിയ ചർച്ചയിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക തുറക്കാനും മാർപാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായത്.
അതിരൂപതയിലെ ചില ദേവാലയങ്ങളിൽ ഇന്ന് രാത്രി മുതൽ പൂർണ ഏകീകൃത കുർബാന ആരംഭിക്കുമെന്ന് വൈദികർ അറിയിച്ചിട്ടുണ്ട്. എന്നാൽ വത്തിക്കാന്റെ നിർദ്ദേശം നടപ്പാക്കാത്ത വൈദികർക്കെതിരെ നടപടി ഉണ്ടായിരിക്കുമെന്ന് നേരത്തെ മാർപാപ്പയുടെ വീഡിയോ സന്ദേശത്തിൽ സൂചനയുണ്ടായിരുന്നു.