കണ്ണൂർ: കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ ദിവസം നടത്തിയ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ എസ്.സി/എസ്.ടി സംവരണ തസ്തികയിലും ക്രമക്കേട് നടന്നതായി ആരോപണം. വിഷയവിദഗ്ധരായി മുൻ വിസി നിയമിച്ചിരുന്നത് ജെഎൻയുവിൽ നിന്നുള്ള അദ്ധ്യാപകരെയായിരുന്നു. ഇവർ സ്വന്തം ഗവേഷക വിദ്യാർത്ഥിക്കും പിഎച്ച്ഡിയില്ലാതെ ജെഎൻയുവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനും നിയമനത്തിന് ശുപാർശ ചെയ്‌തെന്നാണ് ആരോപണം.
നേരത്തെ ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ ഗവേഷണ ഗൈഡ് അഭിമുഖ പാനലിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി ഈ നിയമനം മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് എസ് സി സംവരണ തസ്തികയിലേക്ക് പിഎച്ച്ഡിയുള്ള ആറ് ഉദ്യോഗാർത്ഥികളെ ഒഴിവാക്കി പിഎച്ച്ഡി ഇല്ലാത്ത വ്യക്തിയ്‌ക്ക് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുറത്തു വന്നത്. ജനറൽ ഒഴിവിന്റെ റാങ്ക് പട്ടികയിൽ മൂന്ന് പേരുടെ പേര് പാനൽ അംഗീകരിച്ചപ്പോൾ സംവരണ റാങ്ക് പട്ടികയിൽ ഒരു പേര് മാത്രം ഉൾപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനായി ഡൽഹി സർവ്വകലാശാലയിൽ നിന്നുള്ള വിഷയ വിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ച് ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. കൊറോണ കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ഇന്റർവ്യൂ കണ്ണൂരിൽ മാത്രമായി അതിന് ശേഷവും തുടർന്നത് ബോധപൂർവ്വമാണെന്നും നിവേദനത്തിൽ പറയുന്നു.
ഡോ.സുമേഷ് കെ, ഡോ. ജിൻസി പി.പി, ഡോ. ഷിമോദ് കെ.പി, ഡോ. ശരത് ചന്ദ്രൻ, ഡോ. സുരേഷ് എസ്, ഡോ. രവീന്ദ്രൻ എസ്, ബാലകൃഷ്ണൻ പദ്മാവതി എന്നിവരാണ് സംവരണ വിഭാഗത്തിൽ അഭിമുഖത്തിന് ഹാജരായത്. ഇവരിൽ പിഎച്ച്ഡിയില്ലാത്ത ജെഎൻയുവിലെ കരാർ അദ്ധ്യാപകനായ ബാലകൃഷ്ണൻ പത്മാവതിക്കാണ് ഒന്നാം റാങ്ക് നൽകിയത്.