ന്യൂഡൽഹി: ചൈനീസ് അനുകൂല പ്രചരണം നടത്തുന്നതിനായി ന്യൂസ് ക്ലിക്ക് പോർട്ടൽ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിച്ചെന്ന കേസിൽ വഴിത്തിരിവ്. ന്യൂസ് ക്ലിക്കിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തി സാക്ഷിയാകാൻ അപേക്ഷ നൽകി. യുഎപിഎ നിയമപ്രകാരമെടുത്തിരിക്കുന്ന കേസിൽ ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അമിത് ചക്രവർത്തി അപേക്ഷ നൽകിയിരിക്കുന്നത്. കേസിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താൻ തയ്യാറാണെന്നും ചക്രവർത്തി കോടതിയെ അറിയിച്ചു. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്താൻ ചൈനീസ് ഏജന്റുമാരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചു, ഇന്ത്യയുടെ പരമാധികാരം തകർക്കുകയും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു എന്ന വാർത്താ പോർട്ടലിന്റെ കേസിൽ തന്നെ സാക്ഷിയാക്കണമെന്നാണ് അമിത് ചക്രവർത്തി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫീസിലും സ്ഥാപനവുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ഉൾപ്പെടെ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇരുവരെയും യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഈ റെയ്ഡുകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വിട്ടുകിട്ടാനുള്ള പുർകായസ്തയുടെ ഹർജി ജസ്റ്റിസ് ഹർദീപ് കൗർ കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്. 2019-ലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആന്റ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് പ്രബീർ ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറയുന്നു. കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടേതല്ല, തർക്ക പ്രദേശങ്ങളാണെന്ന വ്യാഖ്യാനം നടത്തി. അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗത്തിന്റെ പക്കൽ നിന്ന് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ് ക്ലിക്ക് പണം സ്വീകരിച്ചു. കർഷക സമരത്തിനിടയിൽ അവശ്യ സാധന-സേവന ലഭ്യത തടസ്സപ്പെടുത്താൻ ശ്രമിച്ചു. കൊറോണയുടെ വ്യാപനം തടയാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ മോശമാക്കി പ്രചരിപ്പിച്ചുവെന്നും പോലീസിന്റെ എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.