മുംബൈ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസും മറ്റു പാർട്ടികളും ബിജെപിയെ കടന്നാക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അവരുടെ ഉദ്ദേശം പാതിവഴിയിൽ തകർത്തുടച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നം നിറവേറ്റാൻ പോവുകയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന അടൽ സംസ്കൃതി പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവും ഏകീകൃത സിവിൽ കോഡും മുൻ പ്രധാനമന്ത്രി അടൽജിയുടെ സ്വപ്നമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ടും സംസാരിച്ചപ്പോൾ ലോക്സഭയിൽ നിന്നും അവഹേളനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ അടൽജിയുടെ സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ്. വികസിത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നവും ഇതോടെ നിറവേറുകയാണ്”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിരുന്നില്ല. ‘രാമക്ഷേത്രം പണിയുന്നുണ്ടെന്ന് ബിജെപി പറയുന്നുണ്ട് എന്നാൽ ഉദ്ഘാടന തീയതി വെളിപ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ലെന്നും പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു. എന്നാൽ രാമക്ഷേത്രം അയോദ്ധ്യയിൽ ഉയർന്നു കഴിഞ്ഞു. ജനുവരി 22 എന്ന ഉദ്ഘാടന തീയതി പരിഹസിച്ചവരും കടന്നാക്രമിച്ചവരും കുറിച്ചു വച്ചോളൂ, ശ്രീരാമചന്ദ്രന്റെ മണ്ണിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നുവെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.