കോട്ടയം: റേഷൻകടയിൽ നിന്ന് ലഭിച്ച അരിയിൽ പുഴു കയറി എന്നാരോപിച്ച് സപ്ലൈകോ ഓഫീസിന് മുന്നിൽ ഗൃഹനാഥന്റെ പ്രതിഷേധം. വൈക്കം ഉദയനാപുരം സ്വദേശി വിഎസ് സന്തോഷാണ് സപ്ലൈ ഓഫീസിന് മുന്നിൽ പുഴു നിറഞ്ഞ അരിയുമായെത്തി പ്രതിഷേധിച്ചത്. താലൂക്കിലെ റേഷൻകടകളിൽ വിതരണം ചെയ്യുന്ന അരിയെ കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്നിട്ടും ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഉദയനാപുരം നേരേക്കടവിൽ എട്ടാം നമ്പർ റേഷൻ കടയിൽ നിന്ന് സന്തോഷ് വാങ്ങിയ 20 കിലോ കുത്തരിയുമായി എത്തിയായിരുന്നു പ്രതിഷേധം. കടയിൽ നിന്ന് താൻ വാങ്ങിയ പച്ചരിയിലും പുഴുവാണെന്ന് സന്തോഷ് പറഞ്ഞു. നിലവിൽ വൈക്കം താലൂക്കിലെ 43 റേഷൻ കടകളിലും കേടായ അരി തന്നെയാണ് വിതരണം ചെയ്യുന്നത്. രണ്ട് സ്വകാര്യ മില്ലുകൾ വിതരണം ചെയ്യുന്ന അരിയിലാണ് പുഴുവിനെയും മറ്റും കണ്ടെത്തിയതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.
റേഷൻ കടക്കാരിൽ ചിലർക്ക് അബദ്ധം പറ്റിയാണ് മോശം അരി നൽകിയത്. നിലവിൽ റേഷൻ കടകളിൽ എത്തിയിരിക്കുന്ന അരി മാറ്റി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി താലൂക്കിലെ റേഷൻകടകളിൽ മോശം അരിയാണ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായിട്ടും സിവിൽ സപ്ലൈസ് മന്ത്രി ഇതുവരെയും ഇടപെട്ടിട്ടില്ല.