എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 12 സിപിഎം നേതാക്കളെ കൂടി ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ജില്ലാ-സംസ്ഥാന നേതാക്കളെയാണ് ചോദ്യം ചെയ്യുക. കേസിൽ രണ്ടാം ഘട്ട അന്വേഷണം നടക്കുമ്പോഴാണ് കൂടുതൽ സിപിഎം നേതാക്കൾക്ക് ഇഡി സമൻസ് നൽകുന്നത്.
ഈയാഴ്ചയും, അടുത്ത ആഴ്ചയുമായി ചോദ്യം ചെയ്യലുകൾ നടക്കും. 12 നേതാക്കളെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. കരുവന്നൂരിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ കുറിച്ചുള്ള അറിവുണ്ടായിരുന്നവരെയും, ബിനാമി വായ്പകൾക്കായി ബാങ്ക് ഭരണസമിതിയിൽ സമ്മർദ്ദം ചെലുത്തിയവരെയുമാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി നാല് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സിപിഎം നേരിട്ട് ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും, രഹസ്യ അക്കൗണ്ടുകളെ കുറിച്ച് അറിയില്ലെന്നും എംഎം വർഗീസ് അടക്കം മറ്റ് നേതാക്കൾ ഇഡിയോട് ആവർത്തിച്ചിരുന്നു. എന്നാൽ കരുവന്നൂർ ബാങ്കിൽ പാർട്ടിക്ക് അഞ്ച് അക്കൗണ്ടുകളിലായി 72 ലക്ഷം രൂപയുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷത്തിലധികം രൂപയും ഇടപാടുകളും ഈ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ട്. ഇതിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളതായാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം തുടരുന്നത്.