കെ.കെ നായർ അഥവാ കണ്ടങ്ങളത്തിൽ കരുണാകരൻ നായർ എന്നത് അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു പേരാണ്. പക്ഷെ ഈ ധീരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഇന്നും മിക്ക മലയാളികൾക്കും അപരിചിതനാണ്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിന് മുമ്പ് രാമജന്മഭൂമിയിൽ ഹിന്ദുക്കളുടെ ആരാധനയ്‌ക്കുള്ള മൗലികാവകാശം പുനഃസ്ഥാപിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് എന്തായിരുന്നു. പോരാട്ടത്തിന്റെ സംഭവബഹുലമായ കഥയറിയാം..
ജനനം കൈനകരിയിൽ…….
1907 സെപ്തംബർ 11ന് ആലപ്പുഴയിലെ കുട്ടനാട്ടിലാണ് കെ കെ നായർ ജനിച്ചത്. കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇംഗ്ലണ്ടിലാണ് ഉപരിപഠനം നടത്തിയത്. അവിടെ വെച്ച് 21ാം വയസ്സിലാണ് കെ.കെ നായർ ഐസിഎസ് നേടിയത്.
ഫൈസാബാദിലെ ജില്ലാകലക്ടർ
1945-ലാണ് അദ്ദേഹം ഉത്തർപ്രദേശിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായെത്തുന്നത്. 1949 ജൂൺ 1-ന് ഫൈസാബാദിലെ( നിലവിൽ അയോദ്ധ്യ) ജില്ലാകലക്ടറായി ചുമതലയേറ്റടുത്തു. ജില്ലാ കലക്ടറായി ചുമലതയേറ്റെടുത്ത ശേഷം അദ്ദേഹം രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളാണ് എടുത്തത്.
രാമക്ഷേത്രം നിർമിക്കണം
1949 ഒക്ടോബർ 10ന് അദ്ദേഹം രാമക്ഷേത്രം നിർമിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു. സംഭവസ്ഥലത്ത് പോയി സൈറ്റ് പരിശോധിക്കുകയും അതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തു. ഭഗവാൻ ശ്രീരാമൻ ജനിച്ച ഭൂമിയിൽ നിലവിലുള്ള ചെറിയ ക്ഷേത്രത്തിനുപകരം മാന്യവും വിശാലവുമായ ഒരു ക്ഷേത്രം സ്ഥാപിക്കാൻ ഹിന്ദുസമൂഹത്തിന് അനുമതി നൽകണമെന്ന് അദ്ദേഹം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
നെഹ്റുവിന്റെ ‘ഔറംഗസേബ് കൽപ്പന’
എന്നാൽ ഈ റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു തയ്യാറായില്ല. പകരം ഹിന്ദു വിരുദ്ധ നിലപാടാണ് നെഹ്റു സ്വീകരിച്ചത്. 1949 ഡിസംബർ 22-ന് നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്ത് രാംലല്ലയുടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങൾ എടുത്തുമാറ്റാനും ഹിന്ദുക്കളെ പുറത്താക്കാനും ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ ഫൈസാബാദ് ജില്ലാ കളക്ടർ
കെ.കെ നായർ വിസമ്മതിച്ചു.ഹിന്ദുക്കൾ സമാധാനപരമായി അവിടെ പൂജ നടത്തുകയാണെന്നും ഈ നീക്കം കലാപത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്‌ട്രീയത്തിലേക്ക്
നെഹ്റുവിന്റെ ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് കെകെ നായരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ വിട്ടു കൊടുക്കാൻ നായർ തയ്യാറായിരുന്നില്ല. അദ്ദേഹം കോൺഗ്രസ് സർക്കാരിനെതിരെ കോടതിയിൽ പോരാടുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. സർവീസിൽ തിരിച്ചെത്തിയ ശേഷം ഐസിഎസ് ഉദ്യോഗസ്ഥനായി തുടരേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. സർവീസിൽ നിന്ന് രാജിവെച്ച ശേഷം അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
ഹിന്ദുക്കൾക്ക് എതിരായ നെഹ്‌റുവിന്റെ ‘ഔറംഗസേബ് കൽപ്പന’യെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.കെ.നായർ സർവീസിൽ നിന്ന് അന്ന് രാജിവെച്ചത്. വിഗ്രഹങ്ങൾ സരയൂ നദിയിൽ എറിയണമെന്ന് നെഹ്‌റു ഫോണിലൂടെ നിർദ്ദേശിച്ചതെന്ന് പിന്നിട് നായർ വെളിപ്പെടുത്തിയിരുന്നു.
ശകുന്തളാ നായരും രാഷ്‌ട്രീയത്തിലേക്ക്
രാമക്ഷേത്രത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോയ കെ കെ നായരും കുടുംബവും ജനസംഘത്തിൽ ചേർന്നു. 1952ൽ ഭാര്യ ശകുന്തള നായർ ഉത്തർ പ്രദേശിലെ ഗോണ്ട വെസ്റ്റ് സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ലാൽ ബിഹാരി ടണ്ടനെപരാജയപ്പെടുത്തി ലോകസഭാംഗമായി. ജനസംഘം ടിക്കറ്റിൽ മത്സരിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ അ ഗമായി. പിന്നീട്, 1962-ൽ കെ.കെ.നായരും ഭാര്യയും യഥാക്രമം ബഹ്റൈച്ച്, കൈസർഗഞ്ച് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച് നാലാം ലോക്സഭയിൽ അംഗങ്ങളായി. ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന് പാർലിമെന്റംഗങ്ങളായ ദമ്പതികളെ പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്‌ക്കുകയും ചെയ്തു.
ഫൈസാബാദിലെ നായർ സാഹിബ്
1977 സെപ്തംബർ 7-ന് മരിക്കുന്നതുവരെ കെ കെ നായർ ജനസംഘം പ്രവർത്തകനായി തുടർന്നു. ഉത്തർപ്രദേശിൽ ഏറെ ആദരണീയനായ വ്യക്തിയായിരുന്നെങ്കിലും കേരളത്തിൽ അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ല. ഫൈസാബാദിലും പരിസരങ്ങളിലുമുള്ള ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ ‘നായർ സാഹിബ്’ എന്നാണ് വിളിച്ചത്.
അയോദ്ധ്യയിൽ തർക്കമന്ദിരം നിന്ന സ്ഥലത്താണ് രാമൻ ജനിച്ചതെന്നും അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നും കലക്ടറായിരിക്കുമ്പോൾ കെ.കെ നായർ സ്വീകരിച്ചിരുന്ന ആ നിലപാടാണ് ജനുവരി 22ന് യാഥാർത്ഥ്യമാകുന്നത്.